close

March 2022

ചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

നിങ്ങള്‍ പ്രണയിക്കുന്ന ആളാണോ? എന്നാല്‍ ഈ പത്ത് കാര്യങ്ങള്‍ ഉറപ്പായിട്ടും അറിഞ്ഞിരിക്കണം..

പ്രണയിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ പ്രണയിക്കുമ്പോള്‍ തകര്‍ച്ച ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ??? അതിനൊരു കാരണമുണ്ട്. എല്ലാ പ്രണയവും വിവാഹത്തിലേക്ക് എത്താതും പല ദാമ്പത്യബന്ധങ്ങളും വേര്‍പിരിയലിന്റെ വക്കില്‍ എത്തി നില്‍ക്കുന്നതും ഇതൊക്കെ ശ്രദ്ധിക്കാത്തത് കൊണ്ടാണ്‌..

 

1. ഇഷ്ടപ്പെട്ട ആളുമായി എല്ലാം തുറന്ന് സംസാരിക്കുക. കളളത്തരങ്ങള്‍ ഒളിപ്പിച്ച് വെച്ച് പ്രണയത്തെ സമീപിച്ചാല്‍ പരാജയപ്പെടും.

2. മനസില്‍ ഒന്ന് പ്രവര്‍ത്തിയില്‍ മറ്റൊന്ന് എന്ന സ്വഭാവം ഒഴിവാക്കുക.

3. സുഹൃത്തുകളെക്കാള്‍ കൂടുതല്‍ സമയം പ്രണയിക്കുന്നവരുമായി ചിലവിടാന്‍ ഓര്‍ക്കണം

4. പ്രണയിക്കുമ്പോള്‍ മുതല്‍ പ്രണയം തിരിച്ചറിയുന്നത് വരെയുളള നിമിഷങ്ങള്‍ ഇടക്ക് മധുരമായി ഓര്‍മപ്പെടുത്തുക.

 

5 . പരസ്പരം ക്ഷമിക്കാനും സഹിക്കാനും കാത്തിരിക്കാനുമുളള മനസ്സ് ഉണ്ടാക്കിയെടുക്കുക

6. ഒരിക്കലും തന്റെ പ്രണയത്തെ തളളിപറയാതിരിക്കുക.

7. എന്നും എപ്പോഴും കൂടെ ഉണ്ടാകും എന്ന വിശ്വാസം പരസ്പരം ഉണ്ടാക്കിയെടുക്കുക

8. തെറ്റിദ്ധാരണയെ അകറ്റി നിര്‍ത്തുക.

9. ശരീരത്തെക്കാള്‍ കൂടുതല്‍ മനസിനെ സ്‌നേഹിക്കാന്‍ ശ്രമിക്കുക.

10. കാമമല്ല പ്രണയമെന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുക.

read more
ആരോഗ്യംചോദ്യങ്ങൾമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

കക്ഷത്തിലെ കറുപ്പകറ്റാന്‍ ഉരുളക്കിഴങ്ങ്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാനും ഉരുളക്കിഴങ്ങ് സഹായിക്കുന്നു.കക്ഷത്തിലെ കറുപ്പകറ്റാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് കക്ഷത്തില്‍ ഉരസിയാലും ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ഉരുളക്കിഴങ്ങ് പലപ്പോഴും ആസ്ട്രിജന്റെ ഫലം ചെയ്യുന്നതാണ്.

കൈമുട്ടിലെ കറുപ്പകറ്റാന്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നീര് കൈമുട്ടില്‍ തേച്ച് പിടിപ്പിച്ച് ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകള്‍ക്കും പുള്ളികള്‍ക്കും പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് അരച്ച് മുഖത്ത് പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം അഞ്ച് മിനിട്ട് കഴിഞ്ഞ് ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

കണ്ണിനടിയിലെ കറുത്ത പാടുകളാണ് മറ്റൊന്ന്. ഇത് പലരുടേയും ഉറക്കം കെടുത്തുന്ന പ്രശ്‌നങ്ങളില്‍ മുന്നിലാണ്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ ഉരുളക്കിഴങ്ങ് നീര് അല്‍പം പഞ്ഞിയില്‍ മുക്കി കണ്ണിനു താഴെ വെച്ചാല്‍ മതി. ചര്‍മ്മത്തിലെ ചുളിവാണ് പലപ്പോഴും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളില്‍ വലുത് .ദിവസവും ചര്‍മ്മത്തില്‍ ഉരുളക്കിഴങ്ങ് പുരട്ടിയാല്‍ ചര്‍മ്മത്തിന്റെ ചുളിവകറ്റാന്‍ കഴിയുന്നു.

read more
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുടിക്കു മൃദുത്വവും ആരോഗ്യവും കൈവരാൻ..

ഒരു സ്പൂണ്‍ ഒലിവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും മിശ്രിതമാക്കുക. ഇതു മുടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കില്‍ താളി ഉപയോഗിച്ച് കഴുകിക്കളയുക.

അതിനു ശേഷം അല്‍പം ഓട്‌സ്, രണ്ടു സ്പൂണ്‍ തേങ്ങാപ്പാല്‍, രണ്ടു സ്പൂണ്‍ കറ്റാര്‍വാഴയുടെ നീര്, ഒരു സ്പൂണ്‍ ഉലുവാപ്പൊടി, അര സ്പൂണ്‍ കറുത്ത എള്ള്, ഒരു സ്പൂണ്‍ ഉണക്കനെല്ലിക്ക പൊടിച്ചത് ഇവ ചേര്‍ത്തരച്ച് മുടിയിലും ശിരോചര്‍മത്തിലും നന്നായി തേച്ചുപിടിപ്പിക്കുക.

അഞ്ചു മിനിറ്റ് ആവി കൊള്ളിച്ചതിനു ശേഷം ഇരുപതു മിനിറ്റ് വിശ്രമിക്കാം. ഇനി ഷാംപൂ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. മുടിക്കു മൃദുത്വവും ആരോഗ്യവും കൈവരുന്നത് അറിയാന്‍ കഴിയും.

വേനലില്‍ മുടിയിലെ എണ്ണമയം വര്‍ധിക്കും. ഇത് അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമായി കലര്‍ന്ന് മുടിയിലെ താരന്‍ ശല്യം കൂടാന്‍ ഇടയുണ്ട്. മുടിയിലെ എണ്ണമയം കുറച്ച് ആരോഗ്യം വര്‍ധിപ്പിക്കാന്‍ കഴിയും.നാലു സ്പൂണ്‍ ലാവണ്ടര്‍ ഓയില്‍, ഒരു ടീസ്പൂണ്‍ വിനാഗിരി, ഒരു ടീസ്പൂണ്‍ വെള്ളം ഇവ നന്നായി മിക്‌സ് ചെയ്തതിനു ശേഷം മുടിയില്‍ മസാജ് ചെയ്യുക.

അര മണിക്കൂറിനു ശേഷം ചെറുചൂടുവെള്ളം കൊണ്ട് കഴുകാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ആവര്‍ത്തിച്ചാല്‍ അമിതമായ എണ്ണമയം മൂലം മുടിയിലെ താരന്‍ വര്‍ധിക്കുന്നത് ഒഴിവാക്കാം.

read more
ചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

വിവാഹമോചനങ്ങൾ കൂടുന്നത് എന്തുകൊണ്ട്..???

വിവാഹപൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം

ദാമ്പത്യത്തെ പവിത്രമായി കണ്ടുകൊണ്ടിരുന്നവരാണ് മലയാളികള്‍. പക്ഷേ തലമുറകളുടെ ചിന്താഗതിക്കും ജീവിതരീതിക്കും മാറ്റം വന്നപ്പോള്‍ അവിടെ പൊരുത്തങ്ങളെക്കാള്‍ കൂടുതല്‍ പൊരുത്തക്കേടുകള്‍ വന്നുതുടങ്ങി. അണ്ടര്‍സ്റ്റാന്‍ഡിംഗ് എന്നത് അഡ്ജസ്റ്റ്മെന്‍റിലേക്ക് വഴിമാറി. പരസ്പരം മനസിലാക്കാനോ പ്രശ്നങ്ങള്‍ ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്തു പരിഹരിക്കാനോ ശ്രമിക്കാത്ത യുവതലമുറ ആര്‍ക്കും എപ്പോഴും ഒഴിഞ്ഞുപോകാവുന്ന കൂട്ടുകച്ചവടത്തിന്‍റെ അവസ്ഥയിലേക്കു കുടുംബബന്ധങ്ങളെ കൊണ്ടെത്തിക്കുകയാണ്.

ചെറിയപ്രശ്നങ്ങള്‍ ഉണ്ടായാല്‍പോലും വിവാഹമോചനത്തിനു മുതിരുകയും വിവാഹബന്ധങ്ങളുടെ തകര്‍ച്ച തീരെ ഗൗരവമല്ലാതായി മാറുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് ഏറെ പ്രസക്തമാവുകയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവരെ അതിന് സജ്ജരാക്കുകയാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹം നിയമപരമായി മാത്രം ഒരുമിക്കാന്‍ കഴിയുന്ന ഒന്നാണെങ്കിലും ശാരീരികവും മാനസികവുമായ ഐക്യമാണ് വിവാഹജീവിതത്തിനു അടിത്തറ ഒരുക്കുന്നത്. അതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം ഉള്ളില്‍പതിഞ്ഞുപോയ സംശയങ്ങള്‍ ദൂരീകരിക്കാനും കുടുംബജീവിതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വന്നുചേരാനിടയുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചും സംതൃപ്ത ദാമ്പത്യജീവിതത്തെക്കുറിച്ചും കുട്ടികളുടെ പരിചരണത്തെക്കുറിച്ചുമെല്ലാം വേണ്ടത്ര അറിവുപകരാനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് സഹായകരമാകും.

പെരുകുന്ന വിവാഹമോചനങ്ങള്‍

ഇന്ത്യയുടെ വിവാഹമോചന തലസ്ഥാനമെന്ന വിശേഷണം കേരളം കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളേറെയായി. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി രണ്ടായിരത്തോളം ദമ്പതികള്‍ വിവാഹമോചിതരാകുന്നുവെന്നാണ് കുടുംബകോടതികള്‍ ലഭ്യമാക്കുന്ന കണക്ക്. ഇതിന്‍റെ എത്രയോ ഇരട്ടി വിവാഹമോചന കേസുകളാണ് കുടുംബകോടതികളില്‍ കെട്ടിക്കിടക്കുന്നത്. മൂന്നുവര്‍ഷം മുമ്പുവരെ ഇത് ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയിലായിരുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകള്‍ പരിശോധിച്ചാല്‍ പലതിലും അടിസ്ഥാനമില്ലാത്തതും പ്രാധാന്യമില്ലാത്തതുമായ കാരണങ്ങളിലാണ് വിവാഹമോചനം നടന്നിരിക്കുന്നതെന്നു കാണാം. കേരളത്തില്‍ വിവാഹമോചനത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ കോടതിയില്‍ കയറിയിറങ്ങുന്നത് 18നും 35നും മധ്യേ പ്രായമുള്ളവരാണ്. പ്രൊഫഷണലുകളും വിദ്യാസമ്പന്നരായവരുമാണ് ഇതില്‍ കൂടുതലും.

വിവാഹമോചനങ്ങള്‍ പെരുകുന്നതിന്‍റെ ചില കാരണങ്ങള്‍:

* വിവാഹജീവിതത്തോടുള്ള പ്രതിബദ്ധതക്കുറവ്

* ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്‍റെ അഭാവം.

* പങ്കാളിയെ അവഗണിക്കല്‍.

* ഈഗോയും പരസ്പരം അംഗീകരിക്കുന്നതിലുള്ള താല്‍പര്യമില്ലായ്മയും.

* ലൈംഗികമായ പൊരുത്തക്കേടുകളും പരസ്പരവിശ്വാസക്കുറവും.

* മദ്യം അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം.

* ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമം.

* പ്രശ്നങ്ങള്‍ പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ ഉള്ള കഴിവില്ലായ്മ.

* വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങളിലുള്ള വൈരുദ്ധ്യം.

* കുടുംബത്തെ മുന്നോട്ടു നയിക്കുന്നതില്‍ ഉണ്ടാകുന്ന വിഭിന്നമായ പ്രതീക്ഷകള്‍.

* സാമ്പത്തിക പ്രശ്നങ്ങള്‍.

* ബൗദ്ധികമായ പൊരുത്തക്കേടുകളും കാര്‍ക്കശ്യസ്വഭാവവും.

* മനോരോഗങ്ങള്‍.

* മതപരമായ വിശ്വാസങ്ങളിലെ വ്യത്യാസം.

* സംസ്കാരത്തിലെയും ജീവിതരീതിയിലെയും വൈരുദ്ധ്യങ്ങള്‍.

യഥാസമയം ഒരുമിച്ചിരുന്നു സംസാരിച്ചോ ചര്‍ച്ചചെയ്തോ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണു കൂടുതല്‍ വഷളാക്കി വേര്‍പിരിയലിന്‍റെ വക്കിലേക്ക് കൊണ്ടെത്തിക്കുന്നത്. നിസ്സാര കാരണങ്ങളുടെ പേരിലാണു ഭൂരിഭാഗം പേരും പിരിയാന്‍ തീരുമാനമെടുക്കുന്നത്. പലര്‍ക്കും പിരിയുന്നതില്‍ അല്‍പംപോലും സങ്കടമില്ലെന്നതാണ് മറ്റൊരു വസ്തുത. ജീവിതത്തെ നിസാരവത്കരിക്കുകയാണ് ഇവര്‍. ഒരു ദിവസം പോലും ഒരുമിച്ച് ജീവിച്ചിട്ടില്ലാത്ത ആളുകള്‍പോലും വിവാഹ മോചനത്തിന് ഒരുങ്ങുന്നകാലമാണിത്. വിദ്യാഭ്യാസപരമായും സാമൂഹികമായും മാറ്റമുണ്ടായെങ്കിലും ഭദ്രമായൊരു കുടുംബാന്തരീക്ഷം കൊണ്ടുപോകാനുള്ള പക്വത പലര്‍ക്കുമില്ല എന്നതാണ് ഇത്തരം നീക്കങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ, ചെറിയ മത്സരപരീക്ഷകള്‍ക്കുപോലും വന്‍തയ്യാറെടുപ്പ് നടത്തുന്നവര്‍ വിവാഹജീവിതം എന്ന വലിയ പരീക്ഷക്കുവേണ്ടി മാനസികമായ എന്തുതയ്യാറെടുപ്പ് നടത്തുന്നുവെന്നു സ്വയം ചിന്തിച്ചുനോക്കുന്നതും ഈഅവസരത്തില്‍ നന്നായിരിക്കും.

ഇത് വിവിഹമോചനത്തെ പിന്തുണക്കുന്ന മാതാപിതാക്കളുടെ കാലം

പണ്ടുകാലത്ത് വരന്‍റെയോ വധുവിന്‍റെ മാതാപിതാക്കള്‍ പുലര്‍ത്തുന്ന കാര്‍ക്കശ്യനിലപാടുകളും കൃത്യമായ നിരീക്ഷണവും കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും കാരണം വിവാഹബന്ധങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അണുകുടുംബങ്ങളിലേക്കു ജീവിതം പറിച്ചുനടപ്പെടുമ്പോള്‍ ദമ്പതികള്‍ക്കു സ്വന്തം കുടുംബത്തിലെ മുതിര്‍ന്ന ഒരാളിനോടു ഒരു തുറന്നുപറച്ചിലിനു കഴിയാതെ വരുന്നു. പണ്ട് വിവാഹമോചനം തടയാന്‍ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്നു മാതാപിതാക്കളുടെ പിന്തുണയോടെയുള്ള വേര്‍പിരിയലാണ് നടക്കുന്നത്. വിവാഹമോചനത്തിനു പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുന്‍കൈയെടുക്കുന്ന പ്രവണത ഇന്നു വര്‍ധിക്കുകയാണ്. ഇതേനിലപാടുതന്നെ അവരുടെ അഭിഭാഷകരും കോടതിയില്‍ സ്വീകരിക്കുന്നു.

യാഥാര്‍ഥ്യബോധത്തോടെയാകണം പ്രതീക്ഷകള്‍

വിവാഹജീവിതത്തെക്കുറിച്ചു ഉന്നതമായ ശുഭപ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നത് നല്ലതാണ്. പക്ഷേ അത്തരം പ്രതീക്ഷകള്‍ യാഥാര്‍ഥ്യബോധത്തില്‍ അധിഷ്ഠിതമായിരിക്കണം. കുടുംബജീവിതത്തില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തികാവശ്യങ്ങള്‍, പുലര്‍ത്തേണ്ട ഉത്തരവാദിത്തങ്ങള്‍, നിലനിര്‍ത്തേണ്ട സാമൂഹ്യബന്ധങ്ങള്‍ എന്നിവയെക്കുറിച്ചു മുന്‍പേതന്നെ വ്യക്തമായ അവബോധമുണ്ടായിരിക്കണം. ഇവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസ്വാരസ്യങ്ങളാണു പലപ്പോഴും കുടുംബസംഘര്‍ഷത്തിലേക്കു നയിക്കുന്നത്. പൊരുത്തക്കേടുകള്‍ പലകാരണങ്ങള്‍കൊണ്ടും പല സാഹചര്യങ്ങള്‍കൊണ്ടും സംഭവിച്ചേക്കാം. എന്നാല്‍ നിങ്ങളുടെയും പങ്കാളിയുടെയും ചിന്താഗതികളെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കില്‍ കുടുംബജീവിതത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ നല്ലൊരു ശതമാനവും ഒഴിവാക്കാനാകും. പക്ഷേ അതിനായി ചില കണക്കുകൂട്ടലുകള്‍ അനിവാര്യമാണ്. വിവാഹജീവിതത്തിനുമുമ്പുതന്നെ ഈ കണക്കുകൂട്ടലുകളില്‍ വ്യക്തത വരുത്തിയിരിക്കണമെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.

കലഹരഹിത സന്തുഷ്ടജീവിതം മിഥ്യാധാരണ

കലഹരഹിതമായും സ്നേഹപൂര്‍ണമായും നൂറുശതമാനവും സന്തുഷ്ടമായ വൈവാഹിക ജീവിതം നയിക്കാന്‍ കഴിയുമെന്നത് വിവാഹത്തിനുമുമ്പ് തോന്നുന്ന ഒരു മിഥ്യാധാരണയാണ്. വിവാഹശേഷം യാഥാര്‍ഥ്യങ്ങളെ മുഖാമുഖം വീക്ഷിക്കേണ്ടിവരുമ്പോള്‍ ഭാവനയില്‍ കണ്ടതൊന്നുമല്ല വാസ്തവമെന്നു തിരിച്ചറിയേണ്ടിവരും. എന്തെങ്കിലും തരത്തിലുള്ള എതിരഭിപ്രായങ്ങള്‍ വിവിധ സാഹചര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയില്‍നിന്നുണ്ടാകുമ്പോള്‍ മാത്രമാണ് നിങ്ങളുടെ ഭാവനാവിഗ്രഹങ്ങള്‍ ഓരോന്നായി ഉടയാന്‍ തുടങ്ങുന്നത്. വാക്കുകള്‍ക്കിടയിലെ പൊരുത്തക്കേടുകള്‍ മനസുകള്‍ തമ്മിലുള്ള അകല്‍ച്ചയിലേക്കു വഴിമാറാന്‍ അധികം വൈകണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങള്‍ എപ്പോഴെങ്കിലും വന്നുചേര്‍ന്നേക്കാമെന്നു കരുതി അതിനെ അതിജീവിക്കാന്‍ നിങ്ങള്‍ വിവാഹത്തിനുമുമ്പുതന്നെ മാനസികമായി തയ്യാറെടുത്തിരിക്കണം. അതുകൊണ്ടാണ് സമീപഭാവിയില്‍ വിവാഹിതരാകാന്‍ പോകുന്നവര്‍ നല്ലൊരു കുടുംബജീവിതം സാധ്യമാക്കാന്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗിനു നിര്‍ബന്ധമായും വിധേയരായിരിക്കണമെന്നു പറയുന്നത്.

വിവാഹപൂര്‍വ കൗണ്‍സിലിംഗ്

അറിഞ്ഞോ അറിയാതെയോ വിവിധ സാഹചര്യങ്ങളില്‍നിന്നും വന്നുചേരുന്ന വ്യക്തിയധിഷ്ഠിതമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍നിന്നാണു ഭൂരിഭാഗം പേരും യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ വിവാഹമെന്ന മറ്റൊരു ജീവിതാവസ്ഥയിലേക്കു മാറുന്നത്. എന്നാല്‍ വിവാഹജീവിതത്തെക്കുറിച്ചു മുന്‍ധാരണയോടെ മനസിലുറച്ചുപോയ സങ്കല്‍പങ്ങളല്ല വിവാഹാനന്തരം തുടര്‍ച്ചയായി അഭിമുഖീകരിക്കേണ്ടി വരുന്നതെങ്കില്‍ അത്തരത്തിലുള്ള ഒരു കുടുംബജീവിതം ഇരുപങ്കാളികള്‍ക്കും ബാധ്യതയായി തീരും. അതേസമയം പ്രശ്നങ്ങളും അഭിപ്രായ വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും ഉണ്ടാകുമ്പോള്‍ അതിനെ സമചിത്തതയോടെ നേരിടാന്‍ പ്രാപ്തനാണെങ്കില്‍ ദീര്‍ഘകാലം നീളുന്ന സന്തുഷ്ട ദാമ്പത്യജീവിതം നയിക്കാനാകും. ഇത്തരത്തില്‍ പ്രശ്നങ്ങളെ അതിജീവിക്കാന്‍ വിവാഹത്തിനുമുമ്പുതന്നെ പ്രാപ്തമാക്കുന്ന ശാസ്ത്രീയരീതിയാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗ് പിന്തുടരുന്നത്. വിവാഹജീവിതത്തിനിടെ നിങ്ങളുടെ താളം തെറ്റിച്ചേക്കാവുന്ന അപ്രതീക്ഷിത സംഭവങ്ങളെയും പ്രശ്നങ്ങളെയും മന:സ്ഥൈര്യത്തോടെ നേരിടാന്‍ ഇത്തരം പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ നിങ്ങളെ സഹായിക്കും.

കൗണ്‍സിലിംഗ് പ്രസക്തമാകുന്നത് എന്തുകൊണ്ട്?

വിവാഹത്തെക്കുറിച്ചു പലര്‍ക്കും പലതരത്തിലുള്ള സങ്കല്‍പങ്ങളാകും ഉണ്ടാകുക. ഇത്തരത്തില്‍ മനസില്‍ ഉറച്ചുപോയ സങ്കല്‍പങ്ങള്‍ പലതും യാഥാര്‍ഥ്യത്തിനു നിരക്കുന്നത് ആയിരിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ നിങ്ങളില്‍ ഉറഞ്ഞുപോയ തെറ്റിദ്ധാരണകളെ മാറ്റാന്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സഹായകരമാകും. മറ്റൊന്നു വിവാഹജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പരിഹരിക്കലാണ്. ഭാര്യാഭര്‍തൃബന്ധം, പരസ്പരം മനസ്സിലാക്കല്‍, മനപൊരുത്തം, കുടുംബാസൂത്രണത്തിന്‍റെ പ്രാധാന്യം, സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടവിധം, ലൈംഗികമായ തെറ്റിദ്ധാരണകള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ഈ ക്ലാസ്സുകളില്‍ ഉത്തരം ലഭിക്കും. അസംഭവ്യമെന്നോ അപ്രതീക്ഷിതമെന്നോ നിങ്ങള്‍ക്കു തോന്നിയേക്കാവുന്നതും എന്നാല്‍ ഭാവിയില്‍ നേരിടേണ്ടി വന്നേക്കാവുന്നതുമായ ചില പ്രശ്നങ്ങള്‍ക്കു മുന്‍കരുതലെടുക്കുന്നതിനും സഹായിക്കുന്നതിനു പുറമേ പ്രിമാരിറ്റല്‍ കൗണ്‍സിലിംഗ് ക്ലാസ്സുകളില്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ നിങ്ങളുടെ ഭാവിജീവിതത്തിനു മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തിലും ഒരു സംശയവും വേണ്ട.

വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമെന്ന് വനിതാ കമ്മീഷന്‍

കേരളത്തില്‍ വിവാഹമോചിതരാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന സംസ്ഥാന വനിതാ കമ്മീഷന്‍റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് സ്നേഹത്തിന്‍റെയും പരസ്പര ധാരണകളുടെയും സുവര്‍ണനൂലിഴകള്‍കൊണ്ട് തുന്നിച്ചേര്‍ക്കേണ്ട ഒന്നാണ്. ആ തുന്നിച്ചേര്‍ക്കല്‍ പൂര്‍ണമാകണമെങ്കില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് അനിവാര്യമാണ്. ബന്ധങ്ങളിലെ വിശ്വാസക്കുറവും പരസ്പരം മനസിലാക്കുന്നതില്‍ വരുന്ന വീഴ്ചയും ദാമ്പത്യജീവിതത്തെ തച്ചുടക്കുന്ന സാഹചര്യത്തിലാണ് വധൂവരന്‍മാര്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗിനു വിധേയമായിരിക്കണമെന്ന കര്‍ശന നിര്‍ദേശം വനിതാ കമ്മീഷന്‍ മുന്നോട്ടുവെച്ചത്. കുടുംബങ്ങളില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടാകുവാന്‍ യുവതീയുവാക്കള്‍ക്ക് കൃത്യമായ ബോധവത്കരണം അനിവാര്യമാണ്. ഇപ്പോള്‍ തന്നെ ചില ക്രിസ്ത്യന്‍സഭകളടക്കമുള്ള സമുദായ സംഘടനകള്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നടത്തിവരുന്നുണ്ട്.

പരാജിതരാകരുത്, ഈ ജീവിതപരീക്ഷയില്‍

ജീവിതം ഒരു പരീക്ഷയാണ്. അവിടെ അവനോ അവള്‍ക്കോ സ്വന്തമായി ഒരു ചോദ്യകടലാസും ഉണ്ടാകും. അതിന്‍റെ ഉത്തരങ്ങള്‍ മറ്റൊരാളിന്‍റെ ജീവിതത്തില്‍നിന്നും പകര്‍ത്താനാകില്ല. സ്വന്തം ജീവിതത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്കു സ്വയം ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഒരു പരാജയമാണെന്നു ഉറപ്പിക്കാം. പ്രശ്നങ്ങള്‍ക്കുമുമ്പില്‍ പകച്ചുനില്‍ക്കുന്നതിനുപകരം അവയെ ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും നേരിടുന്നവരാണ് യഥാര്‍ഥ വിജയികള്‍. ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ എനിക്കറിയാം എന്ന ദൃഢനിശ്ചയമാണ് നമുക്ക് ഉണ്ടാകേണ്ടത്. ഇത്തരത്തിലുള്ള ദൃഢനിശ്ചയത്തിന്‍റെ അഭാവത്തിലും അപക്വമായ തീരുമാനങ്ങളുടെ പേരിലും മനോഹരമായ ജീവിതം നയിച്ചിരുന്ന പലകുടുംബങ്ങളും തകര്‍ച്ചയിലകപ്പെട്ട പല ഉദാഹരണങ്ങളും കൗണ്‍സിലിംഗ് ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതോടെ നിങ്ങള്‍ക്കു ബോധ്യമാകും. വിവാഹാനന്തരമുണ്ടാകുന്ന പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടാനും പ്രതിസന്ധികളെ അതിജീവിക്കാനും ഉത്തമ വൈവാഹിക ജീവിതം സാധ്യമാക്കുന്നതിനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിങ്ങളെ ഏറെ സഹായിക്കുമെന്നു ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കട്ടെ.

read more
ആരോഗ്യംലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

ലൈംഗിക വിജ്ഞാന പഠനത്തിന്റെ അനിവാര്യത

മനുഷ്യ ജീവിതത്തില്‍ ഏറ്റവും സമ്മോഹനമായ കാലഘട്ടമാണ് കൗമാരം. സ്വപ്നങ്ങളും, ആഗ്രഹങ്ങളും, ജീവിതാഭിലാഷങ്ങളുമെല്ലാം പിറവിയെടുക്കുന്ന കാലം. പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍ ജീവിതത്തിലെ ഏറ്റവും അപകടമേറിയ കാലഘട്ടവുമാണിത്.

വിദ്യാര്‍ഥികളെ സംബന്ധിച്ച് അവര്‍ക്കു അവരുടെ ശരീരത്തെക്കുറിച്ചും എതിര്‍ലിംഗത്തിലുള്ളവരെക്കുറിച്ചും ചിന്തകളുണരുന്ന സമയം കൂടിയാണ് കൗമാരം. സാങ്കേതികവിദ്യ അതിന്‍റെ എല്ലാവിധ സൗകര്യങ്ങളോടെയും വിദ്യാര്‍ഥി ജീവിതത്തിന്‍റെ ഭാഗമാകുമ്പോള്‍ അവയില്‍നിന്നടക്കം നേടുന്ന അറിവിനെ ശരിയായ രീതിയിലാണോ ഗ്രഹിക്കുന്നതെന്നു ബോധ്യപ്പെടുത്താന്‍ ആധികാരികമായ ചില ബോധ്യപ്പെടുത്തലുകള്‍ അനിവാര്യമാണ്.

അത്തരം ഇടപെടലുകളാണു ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രസക്തിയിലൂടെ അര്‍ഥമാക്കുന്നത്. മാതാപിതാക്കള്‍ പലപ്പോഴും കൗമാരക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. കുട്ടികള്‍ വലുതാകുമ്പോള്‍ എല്ലാം മനസ്സിലാക്കിക്കോളും എന്ന ധാരണയിലാണു അവര്‍ കഴിഞ്ഞുകൂടുന്നത്. എന്നാല്‍ ഇതു തെറ്റാണെന്നു ആദ്യം തന്നെ പറയട്ടെ. കൗമാരപ്രായത്തില്‍ കുട്ടികളില്‍ ലൈംഗിക വികാരമുണ്ടാകുന്നത് തെറ്റല്ല. ശാരീരികവും വൈകാരികവുമായ വളര്‍ച്ചയും വികാസവും കൗമാര പ്രായത്തിന്‍റെ പ്രത്യേകതയാണ്. കൗമാര പ്രായത്തില്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കുന്നു.

കൗമാര കാലഘട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും ലൈംഗിക ആകര്‍ഷണം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അമിതവും അനിയന്ത്രിതവുമായ ലൈംഗികാഭിനിവേശം കുട്ടികളെ തെറ്റുകളിലേക്ക് നയിക്കാന്‍ ഇടയാക്കും. മദ്യവും മയക്കുമരുന്നുംപോലെ, കുട്ടികളെ വഴിതെറ്റിക്കുന്ന മറ്റൊരു ലഹരിയാണ് തെറ്റായ രീതിയിലുള്ള ലൈംഗികത. അതുകൊണ്ടുതന്നെ അവര്‍ക്കു ഇതിനെക്കുറിച്ചു ശരിയായ ബോധവത്കരണം നല്‍കേണ്ടതുണ്ട്.

വികലമായ അറിവുകള്‍ അപകടം

സമൂഹത്തിനു ലൈംഗികബോധവത്കരണം നല്‍കുന്നതിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു സ്കൂള്‍തലത്തില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് ഉചിതമായിരിക്കുമെന്നാണു ഇന്നു പൊതുവേ ഉയരുന്ന അഭിപ്രായം. പഠനത്തോടൊപ്പം ലൈംഗികതയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ലഭിക്കാന്‍ സഹായകമാകുന്ന രീതിയില്‍ വിദ്യാഭ്യാസരീതി പരിഷ്കരിക്കണം എന്ന ആവശ്യത്തിനു ഒരു ദശകത്തിലധികം പഴക്കമുണ്ട്. മാറിയ കാലഘട്ടത്തില്‍ കുട്ടികള്‍ ഇന്‍റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ സൗകര്യങ്ങളില്‍നിന്നും ചുറ്റുമുള്ള സൗഹൃദങ്ങളില്‍നിന്നും ബന്ധുക്കളില്‍നിന്നുമെല്ലാം ലൈംഗികതയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ മസിലാക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതും ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ അവര്‍ തെറ്റായ വഴിയിലേക്കു തിരിയാന്‍ സാധ്യത ഏറെയാണ്. കൗമാരപ്രായത്തില്‍ ഇന്‍റര്‍നെറ്റും സിനിമകളും നല്‍കുന്ന വികലമായ അറിവുകളാണു യൗവനത്തിന്‍റെ ഒരുഘട്ടംവരെ കുട്ടികളെ നയിക്കുന്നത്. ലൈംഗിക ആവശ്യങ്ങള്‍ക്കായി ഇന്‍റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണെന്നു സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഇരുപത്തിയഞ്ച് ശതമാനത്തോളം കുട്ടികളും അശ്ലീല വെബ്സൈറ്റുകള്‍ ആസ്വദിക്കാന്‍ വേണ്ടി മാത്രം ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നുവത്രേ. ഇതില്‍ ഭൂരിഭാഗവും വീട്ടിനുള്ളിലെ കമ്പ്യൂട്ടറും ചിലര്‍ മൊബൈല്‍ ഫോണും ആയുധമാക്കുന്നു. കൂടാതെ ലൈംഗിക ആഭാസങ്ങളള്‍ അരങ്ങു തകര്‍ക്കുന്ന സിനിമകളും ടെലിവിഷന്‍ ദൃശ്യങ്ങളും പരസ്യങ്ങളും കുട്ടികളെ വികലമായ മാനസികാവസ്ഥയിലേക്ക് നയിക്കുന്നു. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം തെറ്റല്ല എന്ന വിധത്തിലുള്ള സന്ദേശം പ്രചരിപ്പിക്കുന്ന ചാനല്‍ ചര്‍ച്ചകളും പത്രവാര്‍ത്തകളും ചില വനിതാ മാസികകളിലെ ഫീച്ചറുകളും കുട്ടികളെ ലൈംഗികതയുടെ തെറ്റായ വഴികളിലേക്ക് നയിക്കുകയാണ്.

ക്ലാസ് മുറികള്‍ മാതൃകയാകണം

വിവിധ സാഹചര്യങ്ങളില്‍നിന്നും കുട്ടികള്‍ മനസിലാക്കുന്ന തെറ്റായ കാര്യങ്ങളെയും അവരുടെ ഉള്ളില്‍ ഉറച്ചുപോകുന്ന തെറ്റായ അറിവുകളെയും തിരുത്താന്‍ വിദ്യാലയങ്ങളില്‍തന്നെ ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കണം. അതിന് പാഠ്യപദ്ധതിയില്‍ ലൈംഗികത ഒരു വിഷയമായി ഉള്‍പ്പെടുത്തുകയും പക്വതയോടെ കുട്ടികള്‍ക്കുമുന്നില്‍ ഇക്കാര്യം പറഞ്ഞുനല്‍കാന്‍ പ്രാപ്തരായ അധ്യാപകരുണ്ടാവുകയും വേണം. ബോധവത്കരണം ലൈംഗിക അറിവുകള്‍ പകര്‍ന്നു നല്‍കുന്നതില്‍ ഒതുക്കുന്നതിനപ്പുറം അവര്‍ക്കുനേരെയുണ്ടാകുന്ന ഏതുതരം ചൂഷണവും പ്രതിരോധിക്കാനുള്ള കഴിവുകളെക്കുറിച്ചും ബോധ്യപ്പെടുത്താന്‍ കഴിയണം. മലയാളി സമൂഹം ഒരുപരിധിവരെയെങ്കിലും പിന്തുടരുന്ന കപട സദാചാരത്തിന്‍റെ കുരുക്ക് അഴിച്ചുമാറ്റാന്‍ തുടക്കമിടേണ്ടതും ക്ലാസ്മുറികളില്‍നിന്നുതന്നെ. സമഗ്രവും ആധികാരികവുമായ അവബോധം പ്രദാനം ചെയ്യുന്നതിലൂടെ മാത്രമേ സദാചാര വിരുദ്ധ സമൂഹത്തിനു മാതൃകയാകാനും നമ്മുടെ കുട്ടികള്‍ക്കു കഴിയൂ. കൗമാരകാലത്ത് കുട്ടികളിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍, കൗമാരകാലത്തെ ലൈംഗിക ചിന്തകള്‍, ലൈംഗികത നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യം, തെറ്റായ ലൈംഗികത വഴി പകരുന്ന മാരക വിപത്തുകള്‍, ലൈംഗിക വൈകൃതങ്ങള്‍, എതിര്‍ലിംഗത്തോടുള്ള മനോഭാവം, സദാചാരബോധം വളര്‍ത്തേണ്ടതിന്‍റെയും പാലിക്കേണ്ടതിന്‍റെയും ആവശ്യകത തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കൗമാരപ്രായത്തില്‍തന്നെ കുട്ടികള്‍ക്കു വിശദീകരിക്കേണ്ടതാണ്. ലൈംഗികത സംബന്ധിച്ച് ശരിയായ ബോധം ലഭിക്കാനും മികച്ച രീതിയില്‍ പെരുമാറാനും കുട്ടികള്‍ക്കു കഴിയണം. ഇതിനു പാകമാകുന്ന തരത്തിലുള്ള ലൈംഗിക വിദ്യാഭ്യാസമാണു ക്ലാസ് മുറികളില്‍ നല്‍കേണ്ടത്.

ബോധവത്കരണം അനിവാര്യം

കുട്ടികള്‍ക്കു ശരിയായ ലൈംഗിക വിദ്യാഭ്യാസം പകര്‍ന്നുനല്‍കാന്‍ പരിമിതിയുണ്ടെന്നു വിശ്വസിക്കുന്നവരാണു മാതാപിതാക്കളില്‍ ഏറെയും. പ്രത്യേകിച്ച് കേരള സാഹചര്യത്തില്‍. അതുകൊണ്ടുതന്നെ രക്ഷകര്‍ത്താവിന്‍റെ സ്ഥാനത്തുനിന്നുകൊണ്ട് ഇത്തരം അറിവുകള്‍ ആധികാരികമായി കുട്ടികള്‍ക്കു പകര്‍ന്നു നല്‍കാന്‍ അധ്യാപകര്‍ക്കു മാത്രമേ കഴിയൂ. ജീവിതത്തില്‍ സെക്സിനുള്ള മഹത്തായ സ്ഥാനം എന്താണെന്നു വ്യക്തമായി തിരിച്ചറിയാനും നിയന്ത്രിക്കാനും സഹായകമാകുന്ന രീതിയിലായിരിക്കണം വിവരങ്ങള്‍ അവരെ ധരിപ്പിക്കേണ്ടത്. ലൈംഗികത വിശാലമായ അര്‍ഥത്തില്‍ എല്ലാ ജീവജാലങ്ങളിലുമുള്ള ജീവധര്‍മ്മമാണെന്നു ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം.

പഠിപ്പിക്കാനും പക്വതവേണം

പാളിപ്പോയാല്‍ വന്‍തോതില്‍ അരാജകത്വം ഉണ്ടാകാമെന്നതിനാല്‍ മറ്റു വിഷയങ്ങളില്‍നിന്നു വ്യത്യസ്തമായി തികഞ്ഞ പക്വതയോടെ മാത്രം കൈകാര്യം ചെയ്യേണ്ടതാണു ലൈംഗിക വിദ്യാഭ്യാസം. ഇത്തരം പാഠ്യപദ്ധതിയിലും നടത്തിപ്പിലും ഏറെ സൂക്ഷ്മതപാലിച്ചില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന ദുരിതാവസ്ഥയിലാകും. ഈ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ പക്വതയും അവതരണശൈലിയും ഏറെ പ്രധാനമാണ്.

വാര്‍ത്തകള്‍ വാസ്തവമാണ്, അവഗണിക്കരുത്

ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന നിരവധി വാര്‍ത്തകളാണ് ദിവസേന മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അത് സ്വന്തം വിട്ടീലായാലും അയല്‍വീടുകളിലായും ബന്ധുഗൃഹങ്ങളിലായാലും അരങ്ങേറിയതാകാം. ഈ വാര്‍ത്തകളില്‍ പ്രതിപാദിപ്പിക്കപ്പെടുന്ന ഇരയാക്കപ്പെട്ട കുട്ടികള്‍ക്കു നേരിടേണ്ടിവന്ന ദുരനുഭവംപോലെ, അതേ മാനസികാവസ്ഥതന്നെയാണ് ഇത്തരം വാര്‍ത്തകള്‍ ശ്രവിക്കേണ്ടിവരുന്ന മറ്റുകുട്ടികളുടെയും ഉള്ളില്‍ രൂപംകൊള്ളുന്നത്. അകാരണമായ ഭയം ഉള്‍പ്പടെ, സമാനമായ സാഹചര്യത്തില്‍ അകപ്പെടേണ്ടി വരുമോ എന്ന ആശങ്കയും അവര്‍ക്കുണ്ടായേക്കാം. ഈ സാഹചര്യത്തില്‍ സ്വയം പ്രതിരോധത്തിനായെങ്കിലും വ്യക്തമായ ലൈംഗിക ബോധവത്കരണം കുട്ടികള്‍ക്കു ലഭ്യമാക്കേണ്ടതാണ്. ്ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെ കേസ് പട്ടിക പരിശോധിച്ചാല്‍ ശിക്ഷിക്കപ്പെട്ട നല്ലൊരു ഭാഗം കുട്ടികളും ലൈംഗിക കുറ്റകൃത്യത്തിനു വിധേയരായവരാണെന്നു മനസിലാക്കാം. ഇതില്‍ ഭൂരിഭാഗം കുട്ടികളും മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്നവരാണ്.

വഴിതെറ്റിക്കാന്‍ ആളുണ്ട്; പക്ഷേ വഴിതെറ്റരുതേ..

കൗമാരക്കാരെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ വഴിതെറ്റിക്കാന്‍ സമൂഹത്തില്‍ ചില വിഷവിത്തുകള്‍ പതിയിരുപ്പുണ്ടെന്നു ഓര്‍മിക്കുക. അവര്‍ നിങ്ങള്‍ക്കു ചുറ്റുമോ സമൂഹത്തില്‍ എവിടെയെങ്കിലുമോ അല്ലെങ്കില്‍ ഇന്‍റര്‍നെറ്റിലെ അജ്ഞാതയിടങ്ങളിലോ ഒക്കെ ചതിവല നെയ്തു കാത്തിരിക്കുന്നുണ്ടാകാം. വ്യക്തമായ അറിവില്ലായ്മകൊണ്ടുതന്നെ വഴിതെറ്റിക്കാന്‍ ഇക്കൂട്ടര്‍ക്കു വളരെ എളുപ്പമായിരിക്കും. ഇത്തരം ചതികളില്‍ അകപ്പെടാതിരിക്കാന്‍ കൗമാരക്കാര്‍ക്ക് ഹൈസ്കൂള്‍തലത്തില്‍ തന്നെ ബോധവല്ക്കരണ പരിപാടികള്‍ക്കു തുടക്കമിടുന്നത് നന്നായിരിക്കും.

ശരിയായ ആരോഗ്യപരിചരണത്തിന്

സ്വന്തം ശരീരാവയവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധ്യമുണ്ടാകുന്നതിനൊപ്പം അവ ശുചിത്വത്തോടെ പരിചരിക്കേണ്ടതിന്‍റെ അനിവാര്യതയും ലൈംഗിക രോഗങ്ങള്‍, അവ കാരണം ഉണ്ടാകുന്ന ദുരിതങ്ങള്‍, സാമൂഹിക പ്രശ്ങ്ങള്‍ തുടങ്ങിയവയും കുട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്. ആരോഗ്യബോധവത്കരണത്തിലും സാമൂഹ്യസുരക്ഷിതത്വത്തിലും അധിഷ്ഠിതമായ ലൈംഗിക വിജ്ഞാനം ഉള്‍ക്കൊള്ളുന്ന ലക്ഷ്യബോധത്തോടെയുള്ള പാഠ്യപദ്ധതിയാണു ആവിഷ്കരിക്കേണ്ടത്.

സാമൂഹിക അനിവാര്യത

കുട്ടികള്‍ക്കു ലൈംഗികവിജ്ഞാനം നല്‍കുന്നതു അവരുടെ കൗമാരകാലത്തെ ഭംഗിയായി തരണം ചെയ്യുന്നതിനൊപ്പം യൗവനവും വിവാഹജീവിതവുമൊക്കെ വിജയകരമായി ഭവിക്കാന്‍ അതു സഹായകമാകും. എതിര്‍ ലിംഗത്തിലുള്ളവരെ മാന്യമായി കാണാനും സമീപിക്കാനും പക്വത നല്‍കാനും ഇതു സഹായിക്കും. സ്ത്രീ പുരുഷ സമത്വ മനോഭാവം സൃഷ്ടിക്കുന്നതിനും എതിര്‍ലിംഗത്തിലുള്ളവരും തനിക്കു തുല്യരാണെന്നുള്ള പൊതുബോധം നിലനിര്‍ത്തുന്നതിനും സ്കൂളുകളില്‍നിന്നും നേടുന്ന ഈ അറിവ് ഉപകരിക്കുമെന്നതിലും തര്‍ക്കമില്ല. അതോടൊപ്പം തെറ്റായ ചിന്തകളെയും ദുഷ്പ്രവണതകളെയും മനസില്‍നിന്നകറ്റി ശരിയായ സമൂഹജീവിയായി ജീവിക്കാനും ഇതു സഹായിക്കും.

ബോധവത്കരണവും ചികിത്സയും കൗണ്‍സിലിംഗും

അതേസമയം എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അടക്കമുള്ള ആരോഗ്യ സംവിധാനങ്ങള്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസ്സുകള്‍ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇച്ഛാശക്തിയുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമൂഹത്തിനും ബാധ്യതയുണ്ടെന്ന കാര്യം വിസ്മരിക്കരുത്. തെറ്റായ ലൈംഗിക പ്രവണതകള്‍മൂലം വഴിതെറ്റുന്ന കുട്ടികളില്‍ ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇവര്‍ക്കു പഠനകാര്യങ്ങളില്‍ ശ്രദ്ധകുറയുകയും ക്രിമിനല്‍വാസനകള്‍ വര്‍ധിക്കുകയും ചെയ്യും. മുതിരുമ്പോള്‍ പീഡനക്കേസുകളിലും പെണ്‍വാണിഭ കുറ്റകൃത്യങ്ങളിലും ഇടപെട്ട് പിടിക്കപ്പെടുകയും സമൂഹത്തില്‍ വെറുക്കപ്പെട്ടവരായി ജീവിക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടായിക്കൂടെന്നില്ല. മാത്രമല്ല, വികലമായ ലൈംഗിക ധാരണകള്‍ വച്ചുപുലര്‍ത്തുന്ന കുട്ടികളുടെ ഭാവിയിലെ ദാമ്പത്യജീവിതം പരാജയപ്പെടാന്‍ ഇടയുണ്ടെന്നു മനശാസ്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ചികിത്സ വേണ്ടുന്നവിധത്തില്‍ പെരുമാറ്റ പ്രശ്നങ്ങളും ലൈംഗിക വൈകല്യങ്ങളും പ്രകടിപ്പിക്കുന്ന കുട്ടികളെ നേര്‍വഴിക്ക് നടത്തുന്നതിനായി മനഃശാസ്ത്രജ്ഞരുടെയോ കൗണ്‍സിലര്‍മാരുടെയോ മനോരോഗ വിദഗ്ധരുടെയോ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. ഇവരുടെ അടുത്തേക്ക് ബാല, കൗമാര പ്രായത്തിലുള്ളവര്‍ കൂടുതലായി ചികിത്സ തേടി എത്തുന്നു എന്നതുതന്നെ അവരില്‍ നല്ലൊരുഭാഗവും ചൂഷണങ്ങള്‍ക്കു ഇരയാക്കപ്പെടുന്നു എന്നതിനു തെളിവാണ് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനെങ്കിലും ദുഷിച്ച ലൈംഗികതയുടെ അപകടങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിധത്തില്‍ അവര്‍ക്കു അതിനെക്കുറിച്ചു വ്യക്തമായ ബോധവത്കരണം പകര്‍ന്നു നല്‍കാന്‍ നമുക്കു ശ്രമിക്കാം.

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

വിവാഹേതര ബന്ധങ്ങൾ പെരുകുന്ന കേരളം

കേരളത്തിലെ കുടുംബകോടതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവാഹമോചന കേസുകളുടെ എണ്ണം ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. എന്തുകൊണ്ട് വിവാഹമോചനം വര്‍ധിക്കുന്നുവെന്ന ചോദ്യത്തിനു ഉത്തരംതേടി അധികം അലയേണ്ടതില്ല. വിവാഹേതരബന്ധങ്ങള്‍ തന്നെയാണ് പ്രധാന കാരണം.

പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടെയും ജീവിക്കേണ്ട ദമ്പതികള്‍ ദാമ്പത്യത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ കാറ്റില്‍ പറത്തി മുന്നേറുന്ന കാഴ്ച. അതെ, വിവാഹമോചനങ്ങള്‍ക്കൊപ്പം വിവാഹേതരബന്ധങ്ങളുടെയും സ്വന്തം നാടായി കേരളം മാറുകയാണ്. കാമുകന്‍റെ കൂടെ ജീവിക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിച്ച യുവതിയും മുന്‍കാമുകിയോടൊപ്പം ജീവിക്കാന്‍ തടസ്സം നിന്ന ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന് കെട്ടിത്തൂക്കുന്ന ഭര്‍ത്താവും വിദേശത്തുള്ള ഭര്‍ത്താവിനെ മറന്ന് തന്നെക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനുമായി ഒളിച്ചോടുന്ന വീട്ടമ്മയും ഒരേ കട്ടിലിലില്‍ കിടക്കുന്ന ഭാര്യയെ ഉറക്കികിടത്തി അന്യസ്ത്രീകളുമായി ചാറ്റുചെയ്യുന്ന പുരുഷനുമെല്ലാം ഇന്നു കേരളീയ കുടുംബജീവിതത്തിന്‍റെ നേര്‍സാക്ഷ്യങ്ങളാവുകയാണ്.

ആരുടെ ഭാഗത്താണു ശരി, എവിടെയാണു തെറ്റ് എന്നൊന്നും തിരിച്ചറിയാന്‍ കഴിയാതെ വിവാഹേതരബന്ധങ്ങള്‍ അനസ്യൂതം തുടരുന്ന കാലമാണിത്. ഭര്‍ത്താവും ഭാര്യയും സ്വതന്ത്രരാവുകയും ഇരുവര്‍ക്കും വ്യക്തിഗത വരുമാനങ്ങളും സൗഹൃദങ്ങളും വര്‍ധിക്കുകയും സാങ്കേതികവിദ്യകള്‍ കൂടുതല്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്നതോടെ കേരളത്തില്‍ അവിഹിതബന്ധങ്ങളുടെ ഗ്രാഫ് ഉയരുന്നുവെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

മറ്റൊരു സ്ത്രീയോടോ പുരുഷനോടോ തോന്നുന്ന അതിരുകവിഞ്ഞ താല്‍പര്യം എന്തുകൊണ്ട് സ്വന്തം ഭാര്യയോടോ ഭര്‍ത്താവിനോടോ തോന്നുന്നില്ല എന്നതാണ് ഇവിടത്തെ പ്രശ്നം. അവിഹിതബന്ധങ്ങള്‍ ഒരിക്കലും ഹിതമല്ല എന്നിരിക്കെ അതു കുടുംബാന്തരീക്ഷത്തെ പൂര്‍ണമായും തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുമെന്ന് ആരും ചിന്തിക്കുന്നില്ല.

പിന്നൊരിക്കലും കെട്ടിപ്പെടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കും ചിലപ്പോള്‍ ചിരകാല വേര്‍പിരിയലിലേക്കും അതുനയിക്കുമെന്നിരിക്കെ അവിഹിതബന്ധത്തിനു നിങ്ങള്‍ക്കു കൂട്ടൊരിക്കിയവര്‍പോലും ഇത്തരം പ്രതിസന്ധിയില്‍ കൂടെ ഉണ്ടായിരിക്കണമെന്നില്ല. വിവാഹേതരബന്ധങ്ങളില്‍ കുടുങ്ങി സ്വന്തം കുടുംബജീവിതം തന്നെ അപകടത്തിലാകുന്ന അവസ്ഥയില്‍ പരിഹാരംതേടി കൗണ്‍സിലിംഗ് സെന്‍ററുകളെ സമീപിക്കുന്ന സ്ത്രീ പുരുഷന്‍മാരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

കുടുംബജീവിതത്തിന്‍റെ നിര്‍വചനങ്ങള്‍ തിരുത്തുന്ന കാലം

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ സാമൂഹ്യാവസ്ഥയിലുണ്ടായ മാറ്റം കേരളത്തിലെ കുടുംബാന്തരീക്ഷത്തിന്‍റെ കെട്ടുറപ്പിനെ തന്നെ മാറ്റികഴിഞ്ഞു. സമൂഹത്തെക്കാള്‍ വ്യക്തിക്കാണു പ്രാധാന്യമെന്ന അവസ്ഥ കൈവരികയും ലൈംഗിക സ്വാതന്ത്ര്യം അവകാശമായി പുതുതലമുറ ചിന്തിക്കുകയും ചെയ്തു തുടങ്ങി. ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ സാമ്പത്തിക സ്വയംപര്യാപ്തകൂടി കൈവന്നതോടെ സ്വാതന്ത്ര്യം ആര്‍ക്കും എവിടെയും എപ്പോഴും ആഘോഷിക്കാവുന്ന അവസ്ഥയിലെത്തി.

പൊതുനിരത്തില്‍ പരസ്പരം ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന യുവതലമുറ ദാമ്പത്യം എന്ന പവിത്രമായ സങ്കല്‍പത്തെതന്നെ തല്ലിതകര്‍ക്കുകയാണ്. ജോലിസ്ഥലത്തും പുറത്തും അന്യപുരുഷനും അന്യസ്ത്രീക്കും പരസ്പരം ഇടപെഴകാനും ആഘോഷിക്കാനുമുള്ള സാഹചര്യങ്ങള്‍കൂടി വര്‍ധിച്ചതോടെ കുടുംബം എന്നത് രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

കാണാമറയത്തിരുന്നു പരസ്പരം കണ്ടുസംസാരിക്കാവുന്ന വിധത്തിലേക്കു സാങ്കേതികവിദ്യ വളരുകയും ജോലിത്തിരക്കുകളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും ഇടയില്‍ ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം കുറഞ്ഞുപോയതും വിവാഹേതരബന്ധങ്ങള്‍ക്കു വഴിയൊരുക്കി. സ്വകാര്യസ്ഥാപനങ്ങളിലെ ഷിഫ്റ്റ് സമ്പ്രദായം തമ്മില്‍ കാണാന്‍ കഴിയാത്ത അവസ്ഥയിലേക്കു ദമ്പതികളെ കൊണ്ടെത്തിച്ചു. വിവാഹേതര ബന്ധങ്ങള്‍ നാട്ടിന്‍ പുറങ്ങളില്‍ ഇന്നു വാര്‍ത്തകളാണെങ്കില്‍ നഗരങ്ങളില്‍ ഇന്ന് അതൊരു കേള്‍വിവാക്കുപോലും അല്ലാതായിരിക്കുന്നു.

വിവാഹേതരബന്ധങ്ങളുടെ സ്വന്തം കേരളം

ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ കേരളത്തില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുകയാണ്. പരസ്പരം മടിയോ മറയോ ഇല്ലാതെ ഭാര്യയും ഭര്‍ത്താവും പരസ്പരം അവിഹിത ബന്ധങ്ങള്‍ ആസ്വദിക്കുന്ന സാഹചര്യത്തില്‍വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഇത്തരത്തില്‍ ഒരുവശത്ത് സദാചാര സംസ്കാരം തന്നെ തകര്‍ന്നടിയുമ്പോള്‍ മറ്റൊരുവശത്തു ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും വഴിവിട്ട ബന്ധങ്ങള്‍ ഏറുകയാണ്.

പണ്ടൊക്കെ ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ചകള്‍ ബന്ധുക്കളോടു പങ്കുവയ്ക്കുമായിരുന്നെങ്കില്‍ അണുകുടുംബങ്ങളിലേക്കു ജീവിതം പറിച്ചുനട്ടതോടെ ചിന്തകളും വിചാരങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കാന്‍, പ്രത്യേകിച്ചു കുടുംബിനികളായ സ്ത്രീകള്‍ക്ക് ഒരിടം ഇല്ലാതെ വന്നിരിക്കുന്നു. ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഫീലിങ് സാഡും ഫീലിങ് ആന്‍ഗ്രിയും പോലുള്ള സ്റ്റാറ്റസുകള്‍ അപ്ഡേറ്റ്ചെയ്യുന്നവരെ ആശ്വസിപ്പിക്കാന്‍ നൂറുകണക്കിനു അപരിചിതര്‍ വാട്സ് റോങ് വിത്ത് യു എന്നു ചോദിച്ചെത്തുന്ന കാലമാണിത്.

ഇവരുടെ വഴിവിട്ടുള്ള ആശ്വാസ സാമിപ്യത്തില്‍ അകപ്പെട്ടുപോയി കഴിഞ്ഞാല്‍ പലപ്പോഴും അത് അരുതാത്ത ബന്ധത്തിലേക്കു നയിക്കാനാണു സാധ്യത. പിന്നീടൊരിക്കല്‍ അവിഹിത ബന്ധത്തിനു തടസ്സം നേരിടുമ്പോള്‍ അയച്ച മെസ്സേജുകളും നഗ്നചിത്രങ്ങളും കാട്ടി ഭീഷണിപ്പെടുത്തുന്നതും പലരും നേരിട്ട ദുരനുഭവമാണ്.

അവിഹിതബന്ധങ്ങള്‍ പ്രധാനകാരണം

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കേരള പൊലിസ് രജിസ്റ്റര്‍ ചെയ്തത് ആറായിരത്തിലേറെ ഒളിച്ചോട്ട കേസുകളാണ്. ഇതില്‍ അറുപത്തിയഞ്ച് ശതമാനത്തോളംപേരും വിവാഹിതരായ സ്ത്രീകളാണ്. മുപ്പത്തിയഞ്ച് ശതമാനം മാത്രമാണു അവിവാഹിതരായ പെണ്‍കുട്ടികളുടെ നിരക്ക്. വിവാഹിതരായ സ്ത്രീകളില്‍ പതിനഞ്ചു ശതമാനവും തങ്ങളെക്കാള്‍ പ്രായം കുറഞ്ഞ യുവാക്കളോടൊപ്പമാണു ഒളിച്ചോടിയത്.

ഇതില്‍ പത്തുശതമാനവും ഒന്നോ രണ്ടോ കുട്ടികളുടെ അമ്മമാരാണ്. നൊന്തു പ്രസവിച്ച മക്കളെ വരെ ഉപേക്ഷിച്ചാണു പല അമ്മമാരുടെയും ഒളിച്ചോട്ടം. മരുമകളോ മകളോ ഒളിച്ചോടിയതിന്‍റെ പേരില്‍ വീടുവിറ്റ് നാട്ടില്‍നിന്നുതന്നെ പലായനം ചെയ്യേണ്ടിവന്ന കുടുംബങ്ങളും നിരവധി. വിവാഹമോചന നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം വിവാഹേതരബന്ധം മുഖേനയുള്ള ഒളിച്ചോട്ട കണക്കുകളിലും മുന്നിലെത്താന്‍ മത്സരിക്കുകയാണ്. ഒരുവര്‍ഷം മുപ്പതിനായിരത്തിലേറെ വിവാഹമോചന കേസുകളാണു കുടുംബകോടതിയുടെ പരിഗണനയിലെത്തുന്നത്. അവിഹിതബന്ധങ്ങളാണ് ഇതില്‍ മിക്ക കേസുകളിലെയും പ്രധാന കാരണം.

എന്തുകൊണ്ട് വിവാഹേതര ബന്ധങ്ങള്‍?

സ്വന്തം പങ്കാളിയില്‍നിന്നുള്ള മാനസികവും ശാരീരികവുമായ പരിചരണവും ശ്രദ്ധയും യഥാസമയം ലഭിക്കാതെ വരുമ്പോഴോ പങ്കാളിയില്‍നിന്നും അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാകുമ്പോഴോ ആണ് പലരും വിവാഹേതര ബന്ധങ്ങളിലേക്കു വഴുതിവീഴുന്നത്.

കിടപ്പറയിലെ പ്രശ്നങ്ങളും ഇതിനു ഒരു പരിധിവരെ കാരണമാകാം. ആഗ്രഹിക്കുന്ന സമയത്ത് പരിഗണനയും സ്നേഹവും ലഭിക്കാതെ വരുമ്പോള്‍ മനസ്സുകൊണ്ട് മറ്റൊരാളെ തിരഞ്ഞുപോകാം. അത്തരം വീര്‍പ്പുമുട്ടലുകളില്‍ അപ്രതീക്ഷിതമായെത്തുന്ന പരിചയക്കാരില്‍ ആകൃഷ്ടരാകപ്പെട്ടുവെന്നും വരാം. അവിടെ സ്വന്തം കുടുംബത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ ഒന്നും ചിന്തിച്ചുവെന്നും വന്നേക്കില്ല.

ഈ അപ്രതീക്ഷിത സൗഹൃദം വഴിവിട്ടബന്ധമായി കലാശിക്കാന്‍ അധികം വൈകേണ്ടതില്ല. വിവാഹേതര ബന്ധങ്ങള്‍ക്കു അവഗണന ഒരു കാരണമാണെങ്കില്‍ ലൈംഗികമായോ ശാരീരികമായോ മാനസികമായോ പങ്കാളിയില്‍നിന്നും നിരന്തരം അനുഭവിക്കേണ്ടിവരുന്ന പീഡനമാണു മറ്റൊരു വസ്തുത.

കൂടാതെ തന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു പങ്കാളിയില്‍നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വരുമ്പോള്‍, തീര്‍ത്തും ഒറ്റപ്പെടുന്ന അവസ്ഥയില്‍ അവനോ അവളോ മറ്റൊരാളോട് മനസ് തുറക്കാന്‍ ശ്രമിക്കാനും ഇടയുണ്ട്. ഇങ്ങനെ വന്നുചേരുന്ന സുഹൃത്തുക്കളില്‍ അന്യന്‍റെ കുടുംബപരാജയങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷമെങ്കിലും ആശ്വാസം പകരുന്നുവെന്ന വ്യാജേന കിട്ടിയ അവസരം മുതലെടുക്കുന്ന സംഭവങ്ങളും വിരളമല്ല.

വിരുന്നെത്തിയ സുഹൃത്തിനു ഹൃദയം കൈമാറികഴിയുമ്പോള്‍ സ്വന്തം പങ്കാളിയോട് തീര്‍ത്തും പകയും വെറുപ്പും വിദ്വേഷവും തുടങ്ങാന്‍ കാലതാമസമുണ്ടാകില്ല. ജോലിയുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് ദൂരസ്ഥലത്തായിരിക്കുമ്പോള്‍ നേരംപോക്കിന് തുടങ്ങുന്ന ഫോണ്‍, ചാറ്റിങ് ബന്ധം ഭര്‍ത്താവ് തിരികെയെത്തുമ്പോള്‍ പിടിക്കപ്പെടുന്നതും ദീര്‍ഘനാളുകള്‍ക്കുശേഷം ഭര്‍ത്താവ് മടങ്ങിയെത്തുമ്പോള്‍ അതുവരെ തുടര്‍ന്നുവന്നിരുന്ന അവിഹിതബന്ധം മുറിഞ്ഞുപോകുമോയെന്ന ഭയമൂലം ഒളിച്ചോടിപ്പോകുന്നതും കേരളത്തിലെ അനുഭവങ്ങളാണ്. അതേസമയം പുരുഷന്‍മാരെ വിവാഹേതരബന്ധത്തിനു പ്രേരിപ്പിക്കുന്ന നിരവധി സ്ത്രീകളും ഇവിടെയുണ്ട്.

മാന്യമായി ജീവിക്കുന്ന പുരുഷന്‍മാരെയാണ് ഇത്തരക്കാര്‍ വലയില്‍ കുടുക്കുന്നത്. ഇവരുടെ സ്വാധീനത്തില്‍ വശംവദരായി തീര്‍ന്നു കഴിഞ്ഞാല്‍ ആത്യന്തികമായി അവര്‍ക്കു നഷ്ടപ്പെടുന്നതു സ്വന്തം കുടുംബം തന്നെയായിരിക്കും. ഈ പുരുഷന്‍മാര്‍ക്ക് അഭിമാന നഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും സാമ്പത്തിക നഷ്ടവും സംഭവിക്കാറുണ്ടെന്നത് മറ്റൊരു യാഥാര്‍ഥ്യം.

കുടുംബ ഘടന വിവാഹതേര ബന്ധങ്ങളുടെ മറ്റൊരു കാരണം

കൂട്ടുകുടുംബങ്ങളില്‍നിന്നും അണുകുടുംബങ്ങളിലേക്കും ഫ്ളാറ്റ് ജീവിതത്തിലേക്കും യൗവനങ്ങളെ പറിച്ചുനട്ടപ്പോള്‍ പ്രത്യേകിച്ചും തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ഏകാന്തത അവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. കമ്പ്യൂട്ടറിലും മൊബൈല്‍ഫോണിലും അഭയം തേടുന്ന അവര്‍ സംസാരിക്കാന്‍ ആരെയും തേടിപ്പോയേക്കാം. തന്നെ കേള്‍ക്കാനും പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാനും ഇത്തരത്തില്‍ തേടുന്ന സൗഹൃദങ്ങളുടെ അങ്ങേത്തലക്കല്‍ തൊണ്ണൂറു ശതമാനവും ചതിക്കുഴികളായിരിക്കും.

ഈ സാഹചര്യത്തില്‍ അവരെ തിരുത്താനോ നല്ല വഴി ഉപദേശിക്കാനോ ആരും കൂടെയില്ലാത്തത് കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്ന അവസ്ഥയിലെത്തിക്കും. അതേസമയം ഇന്ന് നല്ലൊരുഭാഗം സ്ത്രീകളും സ്വയംപര്യാപ്തരാണ്. അവരവുടെ ജീവിതത്തിനുവേണ്ട വരുമാനം അവര്‍ ജോലിചെയ്തുണ്ടാക്കുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കായി ഒറ്റക്ക് പുറത്തുപോകുന്നു. ആരെ സുഹൃത്തായി സ്വീകരിക്കണമെന്നോ ആരോട് എന്ത് സംസാരിക്കണന്നോ അവര്‍ സ്വയം നിശ്ചയിക്കുന്നു. അവരുടെ സ്വകാര്യതയില്‍ ഭര്‍ത്താവിനുപോലും റോള്‍ ഇല്ലാതെ വരുന്നു. കുടുംബം എന്നത് ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള മനസിലാക്കല്‍ ആണെന്നിരിക്കേ പരസ്പരം പങ്കുവയ്ക്കാന്‍ കഴിയാത്ത ഈ സ്വയംപര്യാപ്തതയും അപകടം തന്നെയാണ്.

കാരണങ്ങള്‍ നിങ്ങളുടേത് മാത്രമാണ്

വിവാഹേതര ബന്ധങ്ങളിലേക്കു വഴുതിവീഴുന്നവര്‍ക്കു അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാകാം. ആ കാരണങ്ങള്‍ അവരെ സംബന്ധിച്ചു ആ ബന്ധത്തെ ന്യായീകരിക്കാനുള്ള ഉപാധിമാത്രമാണെന്നു ഓര്‍മിക്കുക. നിങ്ങളുമായി ബന്ധമുള്ള ഒരു കുടുംബത്തെയോ സാമൂഹിക അവസ്ഥയേയോപോലും അത് തകര്‍ത്തുകളയും. വിവാഹേതര ബന്ധങ്ങള്‍ ഒരുതരത്തിലും നല്ലതല്ല. പരസ്പരം പൊരുത്തപ്പെടാന്‍ ഒരു രീതിയിലും കഴിയാത്ത സാഹചര്യത്തില്‍മാത്രം നിയമപരമായി ആ വിവാഹബന്ധം വേര്‍പെടുത്തിയശേഷം മറ്റൊരാളെ നിയമപരമായിതന്നെ ജീവിതത്തിലേക്കു ക്ഷണിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം.

വിവാഹിതരായിരിക്കേ ഒന്നിലേറെ പങ്കാളികളിലേക്കു ജീവിതം പറിച്ചുനടുന്ന പ്രവണത പാടില്ല. വിവാഹേതരബന്ധങ്ങളും തുടര്‍ന്നുള്ള ഒളിച്ചോട്ടവുമെല്ലാം കടുത്ത നിയമക്കുരുക്കുകളിലേക്കും സാമൂഹിക പ്രത്യാഘാതങ്ങളിലേക്കും വഴിവെക്കുമെന്നിരിക്കെ അത്തരം ശ്രമങ്ങള്‍ക്കു മുതിരാതിരിക്കുന്നതു തന്നെയാണ് ഉത്തമം. വിവാഹവും കുടുംബജീവിതവുമെല്ലാം വെറും ലൈംഗികതക്കുവേണ്ടി മാത്രമാകരുത്. വിവാഹത്തിലൂടെ സ്ത്രീയും പുരുഷനും ഒന്നാകുന്നതും കുടുംബജീവിതത്തിനു തുടക്കം കുറിക്കുന്നതും വെറും ലൈംഗിക ഇച്ഛയുടെ പൂര്‍ത്തീകരണത്തിനു മാത്രമല്ലെന്നും മനുഷ്യന്‍റെ വ്യക്തിത്വത്തിന്‍റെ പരിപക്വതക്ക് സഹായിക്കുന്നതാണെന്നും മനസിലാക്കുക.

പുരുഷനും സ്ത്രീയും ഒരുപോലെ കുറ്റക്കാര്‍

സ്വന്തം ഭാര്യയെ വഞ്ചിച്ച് അന്യസ്ത്രീയുടെ പിന്നാലെ പോകുന്ന പുരുഷനും ഭര്‍തൃമതിയായിരിക്കേ അന്യന്‍റെ കിടപ്പറയിലേക്കു പോകുന്ന സ്ത്രീയും ഒരുപോലെ കുറ്റക്കാരാണ്. മിക്ക സന്ദര്‍ഭങ്ങളിലും സ്ത്രീകള്‍ പ്രലോഭനങ്ങള്‍ക്കു വശംവദരാകുകയോ പുരുഷന്‍മാര്‍ അവരെ ഇരയാക്കുകയോ ആണ് ചെയ്യുന്നത്. ഭര്‍ത്താവുമായുള്ള അസ്വാരസ്യങ്ങള്‍ തുറന്നു പറഞ്ഞ് പരിഹരിക്കാനാണു ഭാര്യമാര്‍ ശ്രമിക്കേണ്ടത്. നിങ്ങളുടെ പ്രശ്നങ്ങള്‍ അന്യനാട്ടിലിരിക്കുന്ന ഭര്‍ത്താവിനു അയാളുടെ ജോലിതിരക്കിനിടയില്‍ ചിലപ്പോള്‍ മനസിലായിയെന്നു വരില്ല. അതേസമയം നിങ്ങളെ പ്രലോഭിക്കാനെത്തുന്ന അന്യപുരുഷന്‍മാരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയണം. ശക്തമായി പ്രതികരിച്ചാലോ ഭര്‍ത്താവ് ഉള്‍പ്പടെ കുടുംബത്തിലെ മുതിര്‍ന്നവരെ അറിയിച്ചാലോ തന്നെ ഇരയാക്കാന്‍ ശ്രമിക്കുന്ന പരപുരുഷന്‍മാരെ ഒഴിവാക്കാമെന്നിരിക്കേ, ദുര്‍ബല നിമിഷങ്ങളില്‍ അതിനു തയ്യാറാകാതിരിക്കുന്നതാണ് പ്രശ്നം.

പക്ഷേ ചില സാഹചര്യങ്ങളില്‍ സ്ത്രീകളെമാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. കുടുംബിനികളായ ഓരോ സ്ത്രീയുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. ഒരാള്‍ക്ക് സാമ്പത്തിക സുരക്ഷയാണ് ആവശ്യമെങ്കില്‍ മറ്റൊരാള്‍ക്ക് ആവശ്യം മാനസിക പിന്തുണയാണ്. മറ്റുചിലര്‍ക്കാകട്ടെ സ്വകാര്യമായ മറ്റുചില താല്‍പര്യങ്ങള്‍. ഇവിടെ അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ഭര്‍ത്താവിന് കഴിയാത്തതാണു പരാജയം. വിവാഹേതര ബന്ധങ്ങള്‍ക്കു വഴിതെളിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങളും ഒരു പങ്കുവയ്ക്കുന്നുണ്ട്. കുടുംബിനികളായ സ്ത്രീകളെ സംബന്ധിച്ചു ടെലിവിഷന്‍ സീരിയലുകള്‍ക്ക് അടിമപ്പെട്ടാണു പലരുടെയും ജീവിതം. ചിലരാകട്ടെ ഇന്നും ചില നിലവാരം കുറഞ്ഞ പ്രസിദ്ധീകരണങ്ങളിലെ പൈങ്കിളി സാഹിത്യത്തിനു പിന്നാലെ പോകുന്നു. അല്‍പംകൂടി വിദ്യാഭ്യാസബോധം ഉയര്‍ന്നവരാണെങ്കില്‍ ഇന്‍റര്‍നെറ്റിനെ കൂട്ടുപിടിക്കുന്നു. സീരിയല്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷയും പ്രയോഗങ്ങളും സ്വന്തം കുടുംബത്തിലും പകര്‍ത്താന്‍ ശ്രമിക്കുന്നവരും വിരളമല്ല.

വിവാഹേതര ബന്ധങ്ങള്‍ ദുരന്തമാണ്; ഒഴിവാക്കുക

വിവാഹേതര ബന്ധങ്ങളില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും ദുരന്തമാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്കു ലഭ്യമായ അറിവുവച്ച് സ്വയം ചിന്തിച്ചുനോക്കുക. താത്കാലിക സന്തോഷത്തിനുവേണ്ടിയുള്ള വഴിവിട്ട ബന്ധങ്ങള്‍ ഭാവിയില്‍ കടുത്ത ദുരന്തങ്ങളാണു സമ്മാനിക്കുക. ചിലപ്പോള്‍ ഒരു നേരംപോക്കിനായി തുടങ്ങുന്ന ബന്ധം കുടുംബാന്തരീക്ഷത്തെ തകര്‍ക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നിങ്ങള്‍ പകച്ചുനില്‍ക്കേണ്ടി വരും. അവിടെ സ്വന്തം കാല്‍ചുവട്ടിലെ മണ്ണുപോലും നഷ്ടപ്പെട്ട് നിങ്ങള്‍ നിസഹായരായി തീരും.

എങ്ങനെ കുടുംബജീവിതത്തിലേക്കു തിരിച്ചുവരാം?

തെറ്റുപറ്റിപ്പോയെന്ന തിരിച്ചറിവ് ഏറെ പ്രധാനമാണ്. അത് പങ്കാളിയോടു തുറന്നു പറയുക. അയാളുടെ മാനസികബോധത്തെ തൃപ്തിപ്പെടുത്താനാകുംവിധം നിങ്ങളുടെ കുറ്റബോധം ആത്മാര്‍ഥമാണെങ്കില്‍ നഷ്ടപ്പെട്ടുവെന്നു കരുതിയ ഒരു കുടുംബാന്തരീക്ഷം നിങ്ങള്‍ക്കു തിരിച്ചെടുക്കാനായേക്കും. ഭര്‍ത്താവിനോടുള്ള തുറന്നു പറച്ചില്‍ ആ വ്യക്തിയുടെ മാനസിക നിലവാരത്തെ ആശ്രയിച്ചിരിക്കുമെന്നിരിക്കേ, അനുകൂല സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല. പക്ഷേ ഓര്‍മിക്കുക- വിവാഹേതര ബന്ധത്തില്‍ നിങ്ങള്‍ക്കു തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണ്.

വിവാഹമോചനം, കുട്ടികളുടെ ഭാവി, കുടുംബത്തിന്‍റെ സാമൂഹ്യസ്ഥിതി, ബന്ധുക്കള്‍ക്കുണ്ടാകുന്ന അപമാനം തുടങ്ങി ഒരുപാട് ഘടകങ്ങളെ നിങ്ങളുടെ അനാവശ്യബന്ധങ്ങള്‍ ബാധിക്കുമെന്നതില്‍ സംശയമില്ല. ഭാവിയില്‍ നിങ്ങളുടെ കുട്ടികള്‍ക്കും ഈ വഴി തെരഞ്ഞെടുക്കാന്‍ നിങ്ങള്‍തന്നെ സ്വയം ഒരു ഉദാഹരണമായി തീരുകയാണെന്നും മനസിലോര്‍ക്കുക. ഒളിച്ചോട്ടത്തിലോടെ നിങ്ങള്‍ ഉപേക്ഷിച്ചുപോകുന്ന കുട്ടിയെ നിങ്ങളുടെ പങ്കാളികൂടി കൈവിടുകയാണെങ്കില്‍ അവരുടെ ഭാവി എന്തായിരിക്കുമെന്നുകൂടി ചിന്തിക്കുക.

വിവാഹേതര ബന്ധങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

* പരസ്പരം ബഹുമാനിക്കുകയും ചെറിയ കാര്യങ്ങളാണെങ്കിലും അഭിനന്ദിക്കുകയും ചെയ്യുക.

* പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുകയും മന:സാക്ഷിവെടിഞ്ഞു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക.

* എല്ലാക്കാലത്തും പരസ്പരം പ്രിയപ്പെട്ടവരാണെന്നു ഓര്‍മിക്കുക.

* തുറന്നു കേള്‍ക്കാനും മനസിലാക്കാനും ഒരുമിച്ചു ചെലവഴിക്കാനും സമയം കണ്ടെത്തുക.

* ഭാര്യയായാലും ഭര്‍ത്താവായാലും വ്യക്തിസ്വാതന്ത്ര്യം പ്രധാനമാണ്. അതിനെ മാനിക്കുക.

* കടുംപിടുത്തം കുടുംബം തകര്‍ത്തേക്കും. അതിനാല്‍ ദുര്‍വാശി ഒഴിവാക്കുക.

* ഏതു വിഷയത്തിലായാലും പരസ്പരം അഭിപ്രായം തേടുന്നത് നല്ലതാണ്. പക്ഷേ അഭിപ്രായങ്ങള്‍ ഒരിക്കലും അടിച്ചേല്‍പ്പിക്കരുത്.

* പരിധിവിട്ട ആഗ്രഹങ്ങള്‍ ഒഴിവാക്കുകയും കൈയിലൊതുങ്ങുന്ന ആഗ്രഹങ്ങള്‍ സാധിക്കാനും ശ്രമിക്കുക. സ്വപ്നങ്ങളും താത്പര്യങ്ങളും പറയാം

* ഒരിക്കലും പങ്കാളിയെ തരംതാഴ്ത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്.

* പരാതികളും കുറ്റങ്ങളും മാത്രം പറയുന്നത് വെറുപ്പിലേക്കേ വഴിതെളിക്കുകയുള്ളൂ

* കുറ്റങ്ങള്‍ കണ്ടെത്തിയാല്‍പോലും അത് തിരുത്താന്‍ ശ്രമിക്കുന്ന നല്ലൊരു സുഹൃത്താകുക.

* പങ്കാളിയുടെ സുഹൃത്തുക്കള്‍ ആരാണെന്നു പരസ്പരം അറിയുക. പങ്കാളി അറിയാത്ത ഒരു സുഹൃത്തും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകരുത്.

* സ്വകാര്യത പങ്കാളികള്‍ക്കു ഒരിക്കലും വ്യത്യസ്തമാകരുത്. അവിടെ മറച്ചുവയ്ക്കലുകള്‍ പാടില്ല.

* ഫേസ്ബുക്ക്, വാട്സ് ആപ്പ്, ജിമെയില്‍ അക്കൗണ്ടുകള്‍ സുതാര്യമായിരിക്കുക. പങ്കാളികളില്‍ ആര്‍ക്കും മറ്റൊരാളുടെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ കഴിയണം.

* സോഷ്യല്‍ മീഡിയ സൗഹൃദങ്ങള്‍ക്കു പരിധി നിശ്ചയിക്കുക. സ്വന്തം കുടുംബത്തിന്‍റെ കഥപറയാനോ പങ്കാളിയുടെ കുറ്റങ്ങള്‍ പറയാനോഉള്ള ഇടമല്ല സോഷ്യല്‍ മീഡിയയെന്ന മനസിലാക്കുക.

ഓര്‍മിക്കാന്‍ മറ്റുചിലതുകൂടി

വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും പ്രീമാരിറ്റല്‍ കൗണ്‍സിലിങിനു വിധേയമായിരിക്കണം. കുടുംബജീവത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പരിഹരിക്കുന്നതിനും കുടുംബത്തെ എങ്ങനെ മുന്നോട്ടു നയിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ രേഖാചിത്രം ഇത്തരം കൗണ്‍സിലിങ് ക്ലാസുകള്‍ നിങ്ങള്‍ക്കു നല്‍കും. വിവാഹത്തിനുമുമ്പ് പൂര്‍ണമായ ലൈംഗിക വിദ്യാഭ്യാസം നേടിയിരിക്കാന്‍ ശ്രമിക്കുക. ലൈംഗികമായ അറിവില്ലായ്മകളും തെറ്റിദ്ധാരണകളും അസംതൃപ്തമായ ജീവിതത്തിലേക്കു നയിക്കുമെന്നതിനാല്‍ വിവാഹേതരബന്ധങ്ങളിലേക്കു പങ്കാളി ചിന്തിച്ചുവെന്നുവരാം. മറ്റൊന്നു തന്‍റെ പങ്കാളിക്ക് അവിഹിതബന്ധമുണ്ട് എന്നറിയുന്നത് ചിലപ്പോള്‍ ചിലരെയെങ്കിലും മാനസികമായും തളര്‍ത്തിയേക്കാം. ഒന്നുകില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന തിരിച്ചറിവോ അല്ലെങ്കില്‍ പങ്കാളിയെ തൃപ്തിപ്പെടുത്തുന്നതില്‍ താന്‍ പരാജയമാണെന്ന ബോധമോ വിഷാദരോഗം പോലെയുള്ള മാനസികാവസ്ഥയിലേക്കും നയിച്ചേക്കാം. സ്വന്തം വ്യക്തിത്വംപോലും നഷ്ടപ്പെട്ടുവെന്ന അവസ്ഥയില്‍ അവര്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാലും കുറ്റപ്പെടുത്തേണ്ടതില്ല. വിവാഹേതരബന്ധങ്ങള്‍ ലൈംഗികരോഗങ്ങള്‍ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും വഴിതെളിക്കും. മറ്റൊന്നു അവിഹിതബന്ധത്തിനു നിങ്ങളെ ഇരയാക്കപ്പെടുന്ന ആള്‍ പണത്തിനോ സ്വത്തിനോ ശരീരത്തിനോ വേണ്ടി തുടര്‍ന്നു നടത്തുന്ന ബ്ലാക്ക് മെയിലിങ്. അവിടെയും എല്ലാത്തരത്തിലും നഷ്ടം നിങ്ങള്‍ക്കു മാത്രമാകും. ഒരു പങ്കാളിയെ മാത്രം ജീവിതത്തില്‍ കരുതുന്നത് വ്യക്തിജീവിതത്തിന്‍റെ ഉയര്‍ച്ചക്കും വ്യക്തിത്വവികസനത്തിനും ഉത്തമമാണെന്നും ഏതു പ്രശ്നങ്ങളിലും ഒരു ഉറച്ച സപ്പോര്‍ട്ട് ഉണ്ടാകുന്നതിനു സഹായകമാണെന്നും മനസ്സില്‍ കുറിക്കുക. അവിഹിതബന്ധങ്ങള്‍ ഒരിക്കലും നിങ്ങളുടെ നല്ലതിനാകില്ല എന്നു ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ.

read more
ആരോഗ്യംവൃക്തിബന്ധങ്ങൾ Relationship

അമ്മായിയമ്മയെ അമ്മയായി കരുതാം

അമ്മായിയമ്മ മരുമകളെയും മരുമകള്‍ അമ്മായിയമ്മയെയും ശത്രുവായി കരുതേണ്ടതില്ല. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം.

ഓര്‍മ്മവച്ച നാള്‍മുതല്‍ കേട്ടു പരിചയിച്ചതും വായിക്കാന്‍ തുടങ്ങിയ ശേഷം വായിച്ചു പഴകിയതും ദൃശ്യമാധ്യമങ്ങളില്‍ കണ്ടു ശീലിച്ചതുമായ ഒന്നാണ് څഅമ്മായിയമ്മ-മരുമക്കള്‍ പോര്‍چ. വളരെ കുറച്ചു കുടുംബങ്ങളില്‍ മാത്രം പ്രകടമാകുന്ന ഈ വൈരം ധാരാളം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഭാവനയില്‍ വികസിപ്പിച്ചെടുക്കുന്ന ചിത്രങ്ങള്‍. ഇപ്പോള്‍ പൊതുവായി ടി.വി സീരിയലുകളില്‍ കണ്ടുവരുന്നവ മനസ്സില്‍ പതിയുന്നതാകാം. ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരാന്‍ കാരണം.

ഭര്‍ത്താവിനെ രക്ഷകനായി കരുതാം

കല്യാണം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്ക് വരുന്ന പെണ്‍കുട്ടിക്ക് അവിടെ ആരുമായും പരിചയമോ, ബന്ധമോ ഉണ്ടാകാറില്ല. അതുകാരണം തന്നെ വിവാഹം കഴിച്ചയാളാണ് തന്‍റെ രക്ഷകന്‍ എന്ന വിശ്വാസത്തിലാണവള്‍ അവിടെയെത്തുന്നത്. സാവധാനം ചുറ്റുപാടുകള്‍ മനസ്സിലാക്കി അതുമായി പൊരുത്തപ്പെട്ടു പോകുന്നവരാണ് അധികവും. രണ്ട് വ്യത്യസ്ഥ സാമൂഹിക സാഹചര്യങ്ങളിലുള്ള വ്യക്തികളാണെങ്കില്‍ ഈ പൊരുത്തപ്പെടലുകള്‍ എളുപ്പമല്ല, ഇവിടെ ഒരു കൂട്ടര്‍ക്ക് ഒരു തരം മാനസികമായ അപകര്‍ഷതാബോധം ഉടലെടുക്കുന്നത് കണ്ടുവരുന്നു.

താന്‍ ഭര്‍ത്താവിന്‍റെ / ഭാര്യയുടെ വീട്ടുകാരെക്കാള്‍ കുറഞ്ഞ സാമൂഹ്യ സ്ഥിതിയില്‍ നിന്നു വരുന്നതുകൊണ്ട് തന്നെ വേണ്ട വിധം അംഗീകരിക്കുന്നില്ല എന്ന തോന്നലാണ് ഇതില്‍ പ്രധാനം. ഇങ്ങനെയുള്ള വീടുകളില്‍ അമ്മായിയമ്മ ചെയ്യുന്നതെല്ലാം കുറ്റമായും പറയുന്നതെല്ലാം തന്നെ കുറ്റപ്പെടുത്തുന്നതിന് പറയുന്നതായും മരുമകള്‍ക്ക് / മകന് തോന്നും. ഇവിടെ നിന്നാണ് മിക്കവാറും ഉരസല്‍ തുടങ്ങുക. ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ മുനവച്ചുള്ള സംസാരത്തില്‍ അവരോടൊപ്പം നല്‍ക്കാനോ അമ്മയെ കുറ്റപ്പെടുത്തുവാനോ ന്യായീകരിക്കുവാനോ കഴിയാത്ത അവസ്ഥിലാകും ഭര്‍ത്താവ് / ഭാര്യ. തന്നോടൊപ്പം നില്‍ക്കേണ്ട ഭര്‍ത്താവ് തന്നെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നില്ലെന്നു മനസ്സിലാക്കുന്ന ഭാര്യ വര്‍ദ്ധിച്ച വീര്യത്തോടെ അമ്മായിയമ്മയെ എതിര്‍ക്കാന്‍ തുടങ്ങും.

ഈഗോ തുടങ്ങുന്നു

മകനോ മകളോ ഉള്ള അമ്മമാര്‍ക്ക് തന്‍റെ കുട്ടി വളരെ പ്രധാനപ്പെട്ടതാണ്. ആ കുട്ടിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ അവര്‍ അമിത ശ്രദ്ധ ചെലുത്തും. ഇത്തരം അമ്മമാരെ മരുമക്കള്‍ കാണുന്നത് നിത്യ ശല്യമായിട്ടായിരിക്കും. എന്‍റെ ഭര്‍ത്താവിനെ നോക്കാന്‍ എനിക്കറിയില്ലേ. ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ അമ്മായിയമ്മയ്ക്കെന്തു കാര്യം? എന്ന രീതിയിലായിരിക്കും പ്രതികരണം. ഇത് ചില അമ്മായിയമ്മമാരുടെ വാശി കൂട്ടുകയും ബന്ധങ്ങള്‍ പാളിപ്പോകുകയും ചെയ്യും.

ഇതിനിടയില്‍പ്പെട്ടുപോകുന്ന മകനോ മകളോ ആണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഒരു പക്ഷവും പിടിക്കാനാവാതെ രണ്ടു കൂട്ടരെയും പിന്‍തുണയ്ക്കാനും തള്ളാനും കഴിയാതെ ത്രിശങ്കുവില്‍ നില്‍ക്കേണ്ടിവരുന്നവര്‍.

ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി അവര്‍ മാത്രമായി കുറെ സമയമെങ്കിലും ചെലവിടുകയും പരസ്പരം സംസാരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. വിവാഹം കഴിഞ്ഞയുടനെയുള്ള കുറച്ചുനാളുകളെങ്കിലും ഇവര്‍ മാത്രമായി താമസിക്കുക എന്നത് പരസ്പരം മനസ്സിലാക്കുന്നതിനും പൊരുത്തപ്പെടുന്നതിനും ഏറെ സഹായകമാണ്. അതിനുശേഷം ഇവര്‍ ആരുടെയെങ്കിലും മാതാപിതാക്കളോടൊപ്പം കഴിഞ്ഞാല്‍ അധികം പ്രശ്നങ്ങള്‍ ഉണ്ടാകാനിടയില്ല.

മാതാപിതാക്കള്‍ മനസ്സിലാക്കണം

വ്യത്യസ്ത സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന മരുമകളില്‍/മരുമകനില്‍ വിശ്വാസം വളര്‍ത്തിയെടുക്കാനുതകുന്ന രീതിയിലാ യിരിക്കണം മാതാപിതാക്കള്‍ പെരുമാറേണ്ടത്. ഭാര്യയുടേയോ ഭര്‍ത്താവിന്‍റെയോ രക്ഷകര്‍ത്താക്കളില്‍ തങ്ങളോട് താത്പര്യം ജനിപ്പിക്കുക എന്നതാണ് പുതിയതായി വിവാഹം കഴിഞ്ഞെത്തുന്നവര്‍ ശ്രദ്ധിക്കേണ്ടത്. രണ്ടു വീടുകളും തങ്ങളുടേതാണെന്ന തോന്നല്‍ മനസ്സില്‍ നിര്‍ബന്ധമായും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ കൂട്ടുകുടുംബത്തിലും ജീവിതം സന്തോഷകരമായിരിക്കും.

തങ്ങളുടെ മകനോ മകളോ കല്യാണം കഴിഞ്ഞാല്‍ അവരുടെ സ്വകാര്യതകള്‍ മാനിക്കപ്പെടേണ്ടതാണെന്നും മാതാപിതാക്കള്‍ അംഗീകരിക്കണം. വിവാഹത്തിനു മുമ്പ് അവരുടെ കാര്യങ്ങളില്‍ ഇടപെട്ടിരുന്നതുപോലെ അതു കഴിഞ്ഞും ഇടപെടാന്‍ ശ്രമിക്കരുത്. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കണം. പക്ഷേ, അത് കുറ്റപ്പെടുത്തലിന്‍റെ രീതിയിലാകരുത്. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടികാണിക്കണം. പക്ഷേ, അത് കുറ്റപ്പെടുത്തലിന്‍റെ രിതിയിലാകരുത്, ശാസന അതിരുവിടാതിരിക്കാനും ശ്രദ്ധിക്കണം. പ്രത്യേകിച്ച് മകന്‍റെയോ, മകളുടെയോ ജീവിതപങ്കാളിയുടെ മുന്നില്‍ വച്ച്.

ആശയവിനിമയം വേണം

ജനിച്ച നാള്‍ മുതല്‍ ഇത്രയും കാലം വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും വിവാഹം കഴിഞ്ഞതുകൊണ്ട് തങ്ങളുടെ മകന്‍/മകള്‍ വലുതായി സ്വയം പര്യാപ്തനായി എന്ന് ഒരു രക്ഷാകര്‍ത്താവും വിചാരിക്കില്ല. അവര്‍ക്ക് തുടര്‍ന്നും തങ്ങളുടെ സഹായം അല്ലെങ്കല്‍ സംരക്ഷണം ആവശ്യമുണ്ട് എന്നാണ് ഭൂരിഭാഗവും കരുതുന്നത്. ഇത് മനസ്സിലാക്കി പെരുമാറാന്‍ കഴിഞ്ഞാല്‍ വലിയ ഒരളവുവരെ പ്രശ്നങ്ങള്‍ ഒഴിവായിക്കിട്ടും. ഇരുകൂട്ടരുടെയും രക്ഷാകര്‍ത്താക്കളുമായി തുറന്നു സംസാരിക്കുക, അവരെ അന്യരായി കാണാതിരിക്കുക, അവര്‍ക്ക് അവരുടെ കുട്ടിയുടെ മേലുള്ള വാത്സല്യവും സ്നേഹവും അംഗീകരിക്കുക എന്നിവയാണ് സമാധാന ജീവിതത്തിന് ഉതകുന്നത്.

ഏറ്റവും പ്രധാനം ഭാര്യയും ഭര്‍ത്താവും മാത്രമായി ആശയവിനിമയം സ്വതന്ത്രമായി നടത്തുവാനും ഇടപെടാനുമുള്ള സമയവും സൗകര്യവും കണ്ടെത്തുക എന്നതാണ്. പരസ്പരം തുറന്നു സംസാരിച്ചാല്‍ തന്നെ ഏറെ പ്രശ്നങ്ങളും പരിഹാരമാകും. കുട്ടികളുണ്ടായിക്കഴിഞ്ഞാല്‍ അവരുമൊത്ത് അച്ഛനും അമ്മയും സമയം ചെലവിടുന്നത് അവരുടെ വ്യക്തിവികാസത്തിനും പ്രയോജനകരമാകും.

read more
ആരോഗ്യംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

വന്ധ്യത ഒരു കുറ്റമല്ല

വിശേഷങ്ങള്‍ തിരക്കാന്‍ മലയാളിയ്ക്ക് എന്നും ഇഷ്ടമാണ്. അതിപ്പോള്‍ അടുത്ത ബന്ധുവായാലും ബസില്‍ വച്ച് പരിചയപ്പെട്ട ഒരാളായാലും ശരി വീട്, വിവാഹം കഴിച്ചോ, ജോലിയെന്താണ് തുടങ്ങി ഒരു കൂട്ടം ചോദ്യങ്ങള്‍ നമുക്ക് ചോദിക്കാനുണ്ടാകും.

ചില വിദേശരാജ്യങ്ങളിലെല്ലാം മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് ഇടപെടുന്നത് ദുസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ നമ്മള്‍ ഒരു അവകാശം പോലെയാണ് ഇതിനെ കാണുന്നത്. ഈ ചോദ്യങ്ങള്‍ ആ വ്യക്തിയെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുന്നുണ്ടോ എന്ന് ആരും ചിന്തിക്കാറില്ല. വിവാഹിതരായ പുരുഷനോടും സ്ത്രീയോടും ” വിശേഷമൊന്നുമായില്ലേ” എന്നു ചോദിക്കുന്നത് നമ്മുടെ സമൂഹത്തില്‍ ഒരാചാരം പോലെ ആയിത്തീര്‍ന്നിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതിമാര്‍ ഏറ്റവും പേടിക്കുന്നത് ഈ ചോദ്യത്തെയാണ്.

” വീട്ടിലെ ഏറ്റവും ഇളയകുട്ടിയായിരുന്നു നിഖിത. മൂന്ന് ആണ്‍മക്കള്‍ക്കു ശേഷമുണ്ടായ പെണ്‍കുട്ടി. കോളേജ് അധ്യാപകരായ അച്ഛനും അമ്മയും അവളെ ലാളിച്ചാണ് വളര്‍ത്തിയത്. വീട്ടില്‍ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടായിരുന്നു. പഠനം കഴിഞ്ഞ് സ്വന്തമായൊരു ജോലി സമ്പാദിച്ചു കഴിഞ്ഞാണ് അവള്‍ ആ ഇഷ്ടം വീട്ടില്‍ അവതരിപ്പിച്ചത്.

കുട്ടിക്കാലം മുതല്‍ ഒപ്പം പഠിച്ച ഒരു സുഹൃത്തുമായി അവള്‍ അടുപ്പത്തിലായിരുന്നു. നിഖിതയുടെ വീട്ടുകാര്‍ക്ക് അടുത്തറിയുന്ന കുടുംബമായിരുന്നു അവരുടേത്. ഒരു പൊതുമേഖലാബാങ്കില്‍ പ്രൊബേഷണറി ഓഫീസറായി ജോലി നോക്കുകയാണ് ചെറുക്കന്‍. നല്ല സ്വഭാവം. വീടുമായി അധികം ദൂരമില്ലാത്തതു കൊണ്ട് മകളെ എപ്പോഴും അടുത്തു കിട്ടും എന്ന സന്തോഷവും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നു. എതിര്‍പ്പൊന്നും കൂടാതെ വിവാഹം നടന്നു.

ഒപ്പം പഠിച്ച സുഹൃത്തുക്കളെല്ലാം തെല്ല് അസൂയയോടെ തന്നെയാണ് അവരുടെ ജീവിതത്തെ നോക്കികണ്ടത്. ഒരു വര്‍ഷത്തേയ്ക്ക് കുട്ടികള്‍ വേണ്ടെന്നായിരുന്നു ഇരുവരുടേയും തീരുമാനം. അതുകൊണ്ടു തന്നെ വിശേഷം തിരക്കിയെത്തുവരെ ഒരു പുഞ്ചിരിയോടെ നേരിടാന്‍ അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ രണ്ടരവര്‍ഷം കഴിഞ്ഞിട്ടും അവരുടെ ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞു കടന്നു വരുന്നതിന്‍റെ സൂചനകളൊന്നും കണ്ടില്ല. ഒരു ഡോക്ടറെ കാണാമെന്ന് നിഖിത നിര്‍ദേശിച്ചെങ്കിലും ഭര്‍ത്താവ് പലകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. ഈ വിഷയത്തെ പറ്റി പറഞ്ഞ് അവര്‍ക്കിടയില്‍ ചെറിയ പിണക്കങ്ങള്‍ പതിവായി.

ഒരിക്കല്‍ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നടന്ന ഒരു ആഘോഷത്തിനിടെ കുട്ടികള്‍ ഉണ്ടാകാത്തത് നിഖിതയുടെ കുഴപ്പമാണെന്ന തരത്തില്‍ ഭര്‍ത്താവ് സംസാരിച്ചു. സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ഇത്തരത്തില്‍ പെരുമാറിയെന്ന് അവള്‍ക്ക് ആദ്യം വിശ്വസിക്കാന്‍ തന്നെ കഴിഞ്ഞില്ല. ആഘോഷത്തിനിടെ മദ്യത്തിന്‍റെ പുറത്ത് എന്തൊക്കെയോ വിളിച്ചു പറഞ്ഞു എന്നേ കണക്കാക്കിയുള്ളൂ. പിന്നീടൊരിക്കല്‍ ഭര്‍ത്താവിനൊപ്പം ജോലി നോക്കുന്ന ഒരു സ്ത്രീയുമായി സംസാരിക്കുന്നതിനിടെ ഓഫീസിലും അയാള്‍ ഇതു തന്നെയാണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലായി.

അന്നു വൈകിട്ട് ഇതു പറഞ്ഞ് നിഖിത ഭര്‍ത്താവിനോട് വഴക്കിട്ടു. ഭര്‍ത്താവിന്‍റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. കുട്ടികളുണ്ടാകാത്തത് അവളുടെ കുറ്റമാണെന്നും എല്ലാം അറിഞ്ഞുകൊണ്ട് അയാളുടെ ജീവിതം നശിപ്പിക്കുകയായിരുന്നുവെന്നുമെല്ലാമാണ് ഭര്‍ത്താവ് അവളോടു പറഞ്ഞത്. പിറ്റേന്നു തന്നെ നിഖിത സ്വന്തം വീട്ടിലേയ്ക്കു പോന്നു. ചെറുപ്പം മുതലേ കണ്ടുവളര്‍ന്ന പങ്കാളിയുടെ ഈ പ്രതികരണത്തിന്‍റെ ഷോക്ക് മാറും മുന്‍പു തന്നെ ഡൈവോഴ്സ് നോട്ടീസും അവളെ തേടിയെത്തി.

മാനസികമായി തകര്‍ന്നു പോയ അവസ്ഥയിലാണ് അവള്‍ കൗണ്‍സിലിങ് സെന്‍ററിലെത്തിയത്. ഒപ്പം എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അവളുടെ അച്ഛനമ്മമാരും. നിഖിതയുടെ ഭര്‍ത്താവുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യമൊന്നും അയാള്‍ അതിനു തയ്യാറായില്ല. എങ്കിലും ഏറെ തവണ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ എത്തി. കുഴപ്പം തന്‍റേതാണെന്ന് അയാള്‍ വൈദ്യപരിശോധനയിലൂടെ മനസ്സിലാക്കിയിരുന്നു. എന്നാല്‍ അത് ഭാര്യയുടേയും സമൂഹത്തിന്‍റേയും മുന്നില്‍ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഡോക്ടറെ കാണാന്‍ ഭാര്യ നിര്‍ബന്ധിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറി രക്ഷപെട്ടിരുന്നെങ്കിലും ഉള്ളില്‍ ടെന്‍ഷനുണ്ടായിരുന്നു.

ഭാര്യയ്ക്കാണ് പ്രശ്നമെന്ന് മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പികുകയാണ് ഇതിനുള്ള പോംവഴിയായി അയാള്‍ കണ്ടെത്തിയത്. എങ്കിലും ഒരിക്കലും നിഖിതയെ നഷ്ടപ്പെടുത്താന്‍ അയാള്‍ ആഗ്രഹിച്ചിരുന്നില്ല. ഭാര്യ വീട്ടില്‍ നിന്ന് വഴക്കിട്ടു പോയതോടെ വീട്ടുകാര്‍ അയാളെ ഡൈവോഴ്സ് നോട്ടീസ് അയക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ചികിത്സ തേടേണ്ടതിന് പകരം ഭാര്യയെ കുറ്റപ്പെടുത്തി കൊണ്ട് യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണ് ഭര്‍ത്താവ് ചെയ്തത്.

നിഖിതയാകട്ടെ ഭര്‍ത്താവിന്‍റെ അസ്വഭാവികമായ പ്രതികരണത്തിന്‍റെ കാരണം തേടുന്നതിനു പകരം പെട്ടന്ന് വീടുവിട്ട് ഇറങ്ങി പോരുകയാണ് ഉണ്ടായത്. തെറ്റുകള്‍ മനസ്സിലാക്കിയപ്പോള്‍ ജീവിതത്തില്‍ ഒരുമിച്ചു തന്നെ മുന്നോട്ടു പോകാന്‍ അവര്‍ തീരുമാനിച്ചു. ഒരു കുഞ്ഞുണ്ടാകാനുള്ള ചികിത്സയിലും പ്രാര്‍ത്ഥനയിലുമാണ് അവര്‍ ഇപ്പോഴും…

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുട്ടികള്‍ ഉണ്ടാകാത്ത ദമ്പതിമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ഉദാഹരണം മാത്രമാണ് ഇത്. കുട്ടികള്‍ ഇല്ലാത്ത അവസ്ഥ ഓരോ വ്യക്തിയിലും ഉളവാക്കുന്ന പ്രതികരണങ്ങള്‍ വ്യത്യസ്ത തരത്തിലായിരിക്കും. ചിലര്‍ വിഷാദത്തിന് അടിമപ്പെടുമ്പോള്‍ മറ്റുചിലര്‍ കൂടുതല്‍ ദേഷ്യക്കാരാകുന്നതായിട്ടാണ് കാണുന്നത്. ബന്ധുക്കളുടേയും പരിചയക്കാരുടേയും ചോദ്യങ്ങള്‍ ഭയന്ന് ചിലര്‍ സ്വയം ഉള്‍വലിയുന്ന സ്വഭാവക്കാരായി മാറുന്നു.

ഒന്നിച്ചു നില്‍ക്കണം

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാകാത്ത അവസ്ഥ വരുമ്പോള്‍ ഭാര്യഭര്‍തൃ ബന്ധത്തില്‍ വിള്ളല്‍ വീഴാനുള്ള സാധ്യതയേറെയാണ്. കുട്ടികള്‍ ഉണ്ടാകാത്തതില്‍ ഇരുവരും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും.

മറ്റുള്ളവരുടെ ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം രണ്ടുപേരും നിശബ്ദം സഹിക്കുന്നുണ്ടാകും. ഇവര്‍ പലപ്പോഴും സ്വന്തം വിഷമവും ദേഷ്യവുമെല്ലാം പ്രകടിപ്പിക്കുന്നത് പങ്കാളിയുടെ മുന്നില്‍ മാത്രമായിരിക്കും. പരസ്പരം വിഷമങ്ങള്‍ പങ്കുവയ്ക്കുന്നത് ആശ്വാസം കൊണ്ടുവരുമെന്നത് സത്യമാണ്. പക്ഷേ വിഷമങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കുറ്റപ്പെടുത്തലിന്‍റെ സ്വരം വന്നാല്‍ അത് പങ്കാളിയെ വേദനിപ്പിക്കുമെന്ന് ഉറപ്പാണ്. കുട്ടികള്‍ ഉണ്ടാകാത്ത അവസ്ഥ വരുമ്പോള്‍ വൈദ്യപരിശോധനയ്ക്കു ശേഷം ആര്‍ക്കാണ് ചികിത്സ വേണ്ടതെന്ന് നിര്‍ണ്ണയിക്കുകയാണ് ആദ്യം വേണ്ടത്.

അതനുസരിച്ച് ചികിത്സ തേടേണ്ടത് ആരായാലും അയാളോടു പങ്കാളി കൂടുതല്‍ സ്നേഹവും കരുതലും കാണിക്കുകയാണ് വേണ്ടത്. എല്ലാം നിന്‍റെ കുഴപ്പം കൊണ്ടല്ലേ എന്ന രീതിയില്‍ പെരുമാറിയാല്‍ പങ്കാളിയ്ക്ക് നിങ്ങളോടുള്ള സ്നേഹം എന്നെന്നേയ്ക്കുമായി നഷ്ടപ്പെടും. ഭാവിയില്‍ കുട്ടികളുണ്ടായി ജീവിതം സുഗമമായി മുന്നോട്ടു പോയാലും വിഷമഘട്ടത്തില്‍ നിങ്ങള്‍ ഒറ്റപ്പെടുത്തി എന്ന ചിന്ത അവരുടെ ഉള്ളില്‍ ഉണ്ടാകും. കുഞ്ഞിന് ജډം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ ഏറെ വിഷമിക്കുന്നത് സ്ത്രീകള്‍ ആണ്. സമൂഹത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിഷമിക്കുന്ന പല ഭര്‍ത്താക്കന്‍മാരും കുഴപ്പം ഭാര്യയ്ക്കാണെന്ന് മറുപടി നല്‍കി ഒഴിയുന്നത് കാണാറുണ്ട്.

വൈദ്യപരിശോധന പോലും നടത്താതെയാവും പലപ്പോഴും ഇവര്‍ ഇത്തരമൊരു മറുപടി നല്‍കുന്നത്. ചുരുക്കത്തില്‍ കുഴപ്പം തന്‍റേതായാലും ഭര്‍ത്താവിന്‍റേതായാലും കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരുന്ന ഒരു വിഭാഗം സ്ത്രീകള്‍ ഉണ്ട്. പലപ്പോഴും ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ഇവരോടു മോശമായി പെരുമാറുന്നു. നേരിട്ടു കുറ്റപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഭര്‍ത്താവിന്‍റെ അമ്മ തന്‍റെ വസ്ത്രധാരണത്തേയും കൂട്ടുകാരേയുമെല്ലാം പറ്റി മോശമായി പറയുന്നുവെന്ന് ഒരു യുവതി സങ്കടത്തോടെ പറയുകയുണ്ടായി. മകന്‍റെ കുട്ടിയെ പ്രസവിക്കാനല്ലെങ്കില്‍ അവളെ പിന്നെ എന്തിനാണെന്ന് ചോദിക്കുന്ന അമ്മായിയമ്മമാരും കുറവല്ല.

ഈ കുറ്റപ്പെടുത്തലുകളുടെ നടുവില്‍ നിന്ന് അവള്‍ ആശ്വാസം തേടിയെത്തുന്നത് ഭര്‍ത്താവിനരികിലാണ്. എന്നാല്‍ ഭര്‍ത്താവും കുറ്റപ്പെടുത്തുന്ന അവസ്ഥ വരുമ്പോഴാണ് അവര്‍ മാനസികമായി തകര്‍ന്നു പോകുന്നത്. ഭര്‍ത്താവ് ഉപേക്ഷിക്കുമോ എന്ന ചോദ്യവുമായാണ് ലിസ കൗണ്‍സിലിങ് സെന്‍ററിലെത്തിയത്. മൂന്നു വര്‍ഷം മുന്‍പാണ് അവരുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് ഓസ്ത്രേലിയയില്‍ ജോലി നോക്കുന്നു.

പ്രേമവിവാഹമായതിനാല്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് അത്ര സമ്മതമുണ്ടായിരുന്നില്ല. എതിര്‍ത്തില്ല എന്നു മാത്രം. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വിദേശത്തേയ്ക്കു പോയി. എന്തിനും ഏതിനും പിന്തുണ നല്‍കിയിരുന്ന പങ്കാളി പക്ഷേ കുട്ടികള്‍ ഉണ്ടാകാതെയായതോടെ പഴയ സ്നേഹം കാണിക്കാതെയായി. ലീവിനു നാട്ടില്‍ വന്നപ്പോള്‍ അവളെ സ്വന്തം വീട്ടില്‍ കൊണ്ടുചെന്നാക്കി. ഡൈവോഴ്സ് നോട്ടീസ് ലഭിക്കുമോ എന്ന പേടിയിലാണ് ലിസ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. ഒരുപാട് സ്നേഹിച്ച ഭര്‍ത്താവില്‍ നിന്നുണ്ടായ പെരുമാറ്റം അവള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ലിസയെ പോലെ ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. ഒരുകാലത്ത് എല്ലാമെല്ലാമായ ഭര്‍ത്താവ് കുട്ടികള്‍ ഉണ്ടാകാതെയാകുമ്പോള്‍ ഉപേക്ഷിക്കുന്ന അവസ്ഥ നേരിടേണ്ടി വരുന്നവര്‍. കുട്ടികള്‍ ഇല്ലാതെ വരുമ്പോള്‍ പുരുഷനും കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും കേള്‍ക്കേണ്ടി വരുന്നു. ഇത് പലപ്പോഴും അവരില്‍ നിരാശയും മാനസികപിരിമുറുക്കവും സൃഷ്ടിക്കുന്നു. ഈ അവസ്ഥയില്‍ മദ്യത്തില്‍ അഭയം തേടുന്നവരുണ്ട്.

പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുമെന്നല്ലാതെ മദ്യം ഒരിക്കലും ഇതില്‍ നിന്ന് മോചനം നല്‍കുന്നില്ല. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുന്നതും അവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതുമെല്ലാം പങ്കാളിയെ മാനസികമായി അകറ്റാന്‍ മാത്രമേ സഹായിക്കൂ. വിഷാദരോഗികളായി മാറുന്ന മറ്റൊരു കൂട്ടരുണ്ട്. ജോലിസ്ഥലത്തും കുടുംബത്തിലും സ്വയം സൃഷ്ടിച്ച ഒരു വലയത്തിനുള്ളിലാവും ഇവര്‍. ആരോടും സംസാരിക്കാനോ പൊതുചടങ്ങുകളില്‍ പങ്കെടുക്കാനോ താത്പര്യം കാണിക്കില്ല. ഒന്നിനും കൊള്ളാത്തവനാണ് താന്‍ എന്ന ചിന്തയും മനസ്സില്‍ പേറി നടക്കുന്നവരാവും ഇവര്‍. പങ്കാളിയുടെ പെരുമാറ്റത്തില്‍ പെട്ടന്നുണ്ടായ മാറ്റം ഉള്‍ക്കൊള്ളാന്‍ ഭാര്യയ്ക്ക് കഴിഞ്ഞെന്ന് വരില്ല. അതോടെ കുടുംബജീവിതത്തില്‍ അകല്‍ച്ചയുണ്ടാകുന്നു. കുട്ടികള്‍ ഉണ്ടാകാത്തതില്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്ന സ്ത്രീകളും ഉണ്ട്. ഇത് ഭര്‍ത്താവിന്‍റെ ആത്മവിശ്വാസം തകര്‍ക്കും. ലൈംഗികബന്ധത്തിനുള്ള താത്പര്യം കുറയാനും പരാജയപ്പെടാനും വരെ ഇത് കാരണമാകും. കുറ്റപ്പെടുത്തല്‍ പലപ്പോഴും ആത്മഹത്യയിലേയ്ക്ക് നയിക്കാനുള്ള സാധ്യതയും ഉണ്ട്.

ജീവിതത്തിന്‍റെ പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം കുറ്റപ്പെടുത്താതെ ഒരുമിച്ചു നില്‍ക്കുകയാണ് വേണ്ടത്. ബന്ധുക്കളുടേയും അയല്‍ക്കാരുടേയും അനാവശ്യ ഇടപെടലുകള്‍ക്ക് നിന്നു കൊടുക്കാതെ ശുഭചിന്തയോടെ മുന്നോട്ടു പോകുക. ചെറിയൊരു വഴക്കു പോലും ഈ ഘട്ടത്തില്‍ നിങ്ങളെ തമ്മില്‍ അകറ്റിയേക്കാം. അതിനാല്‍ കരുതലോടെ ഇടപെടുക. പഴയതിലും ഊഷ്മളമായൊരു ബന്ധം നിലനിര്‍ത്താം. കുത്തുവാക്കുകള്‍ പറയുന്നവരുടെ മുന്നില്‍ കരഞ്ഞിട്ടോ ദേഷ്യപ്പെട്ടിട്ടോ കാര്യമില്ല. പകരം പഴയതിലും സന്തോഷമായി ജീവിച്ചു കാണിക്കുകയാണ് വേണ്ടത്.

വേണം, ശരിയായ ചികിത്സ

ഒരു വര്‍ഷത്തെ ലൈംഗികബന്ധത്തിനു ശേഷവും ഗര്‍ഭിണിയാവുന്നതിന്‍റെ സൂചനകള്‍ ലഭിച്ചില്ലെങ്കില്‍ ഇരുവരും വൈദ്യപരിശോധനയ്ക്ക് വിധേയരാവുകയും തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദേശിക്കുന്നപ്രകാരമുള്ള ചികിത്സ തേടുകയുമാണ് വേണ്ടത്. എന്നാല്‍ മിക്കവരും വൈകിയ വേളയില്‍ മാത്രമാണ് ഇതിന് തയ്യാറാവുന്നതെന്നതാണ് പ്രശ്നം.

ദുരഭിമാനം മൂലം വൈദ്യപരിശോധനയ്ക്ക് വിധേയരാവാന്‍ മടിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. കുറച്ചു കൂടി കാത്തിരിക്കാം എന്ന ചിന്താഗതിയില്‍ വൈദ്യപരിശോധന നീട്ടിക്കൊണ്ടു പോകുന്നവരും ഉണ്ട്. ഇരുകൂട്ടരും പ്രശ്നം തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങുമ്പോഴേയ്ക്കും ഏറെ സമയം നഷ്ടപ്പെടുത്തിയിട്ടുണ്ടാകും. ഇതിനു പുറമേ തട്ടിപ്പുകളില്‍ ചെന്നു ചാടുന്ന മറ്റൊരു വിഭാഗം ആളുകളുണ്ട്. കുട്ടികള്‍ ഇല്ല എന്ന സങ്കടത്തില്‍ കഴിയുന്നവരെ മുതലെടുക്കാനായി പലതരം തട്ടിപ്പുകളാണ് അരങ്ങേറുന്നത്.

പ്രത്യേക പൂജയും മന്ത്രവാദവുമെല്ലാം നടത്തിയാല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന് വാഗ്ദാനം നല്‍കുകയാണ് ഇവര്‍ ആദ്യം ചെയ്യുക. ഫലസിദ്ധി ഉറപ്പു നല്‍കി ദമ്പതിമാരെ വ്യാജ സ്വാമിമാരുടേയും ദിവ്യന്‍മാരുടേയും അടുത്തെത്തിക്കുന്നു. മുന്‍പ് ഇത്തരത്തില്‍ പൂജയോ മന്ത്രവാദമോ നടത്തിയ പലര്‍ക്കും കുട്ടികള്‍ ഉണ്ടായ കഥകള്‍ പറഞ്ഞ് ഇവര്‍ ദമ്പതിമാരുടെ വിശ്വാസം നേടിയെടുക്കും. പിന്നീട് പൂജയുടേയും മറ്റും ചിലവുകള്‍ പറഞ്ഞ് കഴിയുന്നത്ര പണം തട്ടിയെടുക്കും. ചില പ്രത്യേക ആയുര്‍വേദ മരുന്നുകള്‍ സേവിച്ചാല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് പറ്റിക്കുന്ന മുറിവൈദ്യന്‍മാരും ഉണ്ട്.

മരുന്നിന്‍റെ വിലയായി വലിയൊരു തുക ഇവര്‍ ഈടാക്കും. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ പോലും പലപ്പോഴും ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നു. മിക്ക സംഭവങ്ങളിലും മാസങ്ങള്‍ കഴിഞ്ഞാണ് അവര്‍ ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയുക. കുട്ടികള്‍ ഉണ്ടാകാത്ത സ്ത്രീയെ നിര്‍ബന്ധിച്ച് കഠിനമായ വ്രതങ്ങള്‍ എടുപ്പിക്കുന്ന കുടുംബങ്ങളുണ്ട്. ഇതിലൂടെ അവരുടെ ആരോഗ്യനില വഷളാവുക മാത്രമേ ഉള്ളൂ. പൂജയ്ക്കും നേര്‍ച്ചകള്‍ക്കും പിന്നാലെ പോകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ചികിത്സയ്ക്കു വേണ്ടി വിനിയോഗിക്കേണ്ട സമയവും പണവുമാണ് നഷ്ടപ്പെടുന്നത്. ശരിയായ ചികിത്സ തേടുന്നതിനൊപ്പം പ്രാര്‍ത്ഥന നല്ലതാണ്. അത് മനസ്സില്‍ ശുഭാപ്തി വിശ്വാസം നിറയ്ക്കാനും മാനസികപിരിമുറുക്കം അകറ്റാനും സഹായിക്കും.

ഒറ്റപ്പെടുത്തരുത്, അവരെ

കുട്ടികള്‍ ഇല്ലാത്ത ദമ്പതിമാരെ ഏറ്റവും വിഷമിപ്പിക്കുന്നത് ബന്ധുക്കളുടേയും പരിചയക്കാരുടേയും ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ മടിച്ചാണ് പലപ്പോഴും അവര്‍ പൊതുചടങ്ങുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. ഓഫീസില്‍ ഉച്ചയൂണിന്‍റെ സമയത്ത് ഒപ്പമിരിക്കുന്ന കൂട്ടുകാരികളെല്ലാം അവരുടെ കുട്ടികളെ കുറിച്ചു മാത്രം സംസാരിക്കുന്നു. അപ്പോള്‍ കുട്ടികളില്ലാത്ത എനിക്ക് അവരില്‍ നിന്ന് ഒറ്റപ്പെട്ടു പോകുന്നതായി തോന്നുന്നു എന്ന് വിവാഹം കഴിഞ്ഞ് നാലു വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ഒരു യുവതി പറയുകയുണ്ടായി.

സഹപ്രവര്‍ത്തകര്‍ മനപൂര്‍വം അവളെ വിഷമിപ്പിക്കാനായി പറയുന്നതാകണമെന്നില്ല. ജോലിതിരക്കിനിടയില്‍ ഉച്ചയ്ക്കു കിട്ടുന്ന ആകെ ഒഴിവു സമയത്ത് അവര്‍ കുട്ടികളുടെ പഠനത്തേയും ആഹാരത്തേയും പറ്റി ഓര്‍ക്കുകയും പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുന്നതാവാം. മനപൂര്‍വമല്ലാത്ത ഈ സംസാരം പോലും അവരെ വിഷമിപ്പിക്കുന്നുണ്ടെങ്കില്‍ കുത്തുവാക്കുകളും അനാവശ്യ ചോദ്യങ്ങളും അവര്‍ക്ക് എത്ര മനപ്രയാസം സൃഷ്ടിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരിക്കലും അവരെ കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെടുത്തും വിധം പെരുമാറാതെയിരിക്കുക. അവരുടെ വിഷമങ്ങളും പ്രയാസങ്ങളും കേള്‍ക്കുകയും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം.

നിങ്ങളുടെ കുട്ടിയുടെ വിശേഷങ്ങള്‍ മാത്രം അവരോട് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കരുത്. തിരിച്ച് ഒന്നും പറയാന്‍ ഇല്ലല്ലോ എന്ന ചിന്ത അവരെ സങ്കടപ്പെടുത്തും. അടുത്ത സുഹൃത്താണെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളെ പറ്റി ചോദിക്കാം. അടുത്തിടെ കണ്ട സിനിമയോ യാത്ര പോയസ്ഥലങ്ങളോ വായിച്ച പുസ്തകങ്ങളോ അങ്ങനെ എന്തും.

ചില സാഹചര്യങ്ങളില്‍ തീര്‍ത്തും അപരിചിതരോട് ഇടപഴകേണ്ടി വരാം. അങ്ങനെ വരുമ്പോള്‍ അവരുടെ തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ചൂഴ്ന്ന് ചോദിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വിവാഹം കഴിഞ്ഞോ, കുട്ടികളുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ അവര്‍ അവഗണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ആവര്‍ത്തിച്ചു ചോദിക്കാതിരിക്കുക. കുട്ടികള്‍ ഇല്ല എന്ന മറുപടി നല്‍കി കഴിഞ്ഞാല്‍ വിവാഹം കഴിഞ്ഞിട്ട് എത്ര കാലമായി എന്ന് ഒരിക്കലും ചോദിക്കരുത്. തികച്ചും അപരിചിതനായ വ്യക്തിയെ അനാവശ്യചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കേണ്ട കാര്യം നിങ്ങള്‍ക്കില്ല. അവര്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചികഞ്ഞെടുത്തു കൊണ്ടല്ല സൗഹൃദം സ്ഥാപിക്കേണ്ടത്, മാന്യമായ പെരുമാറ്റം കൊണ്ടാണെന്ന് എപ്പോഴും ഓര്‍മ്മിക്കുക.

കുട്ടികള്‍ ഉണ്ടാകാത്തത് ഒരിക്കലും ഒരു കുറ്റമോ കുറവോ അല്ലെന്ന് തിരിച്ചറിയുക. ഓരോ വ്യക്തിയുടേയും ശാരീരിക, ആരോഗ്യപരമായ കാരണങ്ങളെ ആശ്രയിച്ചിരിക്കുന്നൊരു വിഷയമാണത്. അതുകൊണ്ടു തന്നെ എന്തോ കുറ്റം ചെയ്തു എന്ന രീതിയില്‍ ആരെങ്കിലും പെരുമാറുമ്പോള്‍ വിഷമിക്കേണ്ട കാര്യമില്ല. ശരിയായ ചികിത്സ തേടുകയും കുത്തുവാക്കുകള്‍ പറയുന്നവരെ പുഞ്ചിരിയോടെ നേരിടുകയുമാണ് വേണ്ടത്. പങ്കാളിയുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തുകയും ശുഭാപ്തിവിശ്വാസത്തോടെ ഒരുമിച്ച് മുന്നോട്ടു പോവുക.

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

read more
1 5 6 7
Page 7 of 7